ആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ചും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതിന് പിന്നാലെയാണിത്.

To advertise here,

ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചെന്നിത്തല കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി എന്‍.എസ്.എസ്. ചെന്നിത്തലയെ ക്ഷണിക്കുകയും ചെയ്തു.

ഇതിനെ പിന്തുണച്ചുകൊണ്ടാണ് വെള്ളാപ്പള്ളി ഇന്ന് (ഡിസംബര്‍ 20 വെള്ളിയാഴ്ച) സംസാരിച്ചത്. 'സമുദായ സംഘടനകളോട് രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും അടുപ്പം പുലര്‍ത്തണം. സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം,' വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും അത്തരത്തിലാണ് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'എന്‍.എസ്.എസുമായി ചെന്നിത്തല അകന്നുനില്‍ക്കാന്‍ പാടില്ല. പിണക്കങ്ങള്‍ തീര്‍ത്ത് ഇണങ്ങി പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നല്ലത്. ചെന്നിത്തല അതിനുവേണ്ട കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു, അത് മികച്ച തീരുമാനമാണ്,' വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി.-എന്‍.എസ്.എസ്. നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണ്. എന്‍.എസ്.എസിനോട് അടുത്ത് നില്‍ക്കേണ്ടയാളാണ് രമേശ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അതേസയമം, വി.ഡി. സതീശനെതിരായ പ്രസ്താവനകളും വെള്ളാപ്പള്ളി നടത്തി.

'പ്രതിപക്ഷ നേതാവിനുവേണ്ട മെയ്‌വഴക്കം വി.ഡി. സതീശനില്ല. അദ്ദേഹത്തിന്റെ നാക്ക് മോശമാണ്. പക്വതയില്ലാതെ, വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണ് പ്രതിപക്ഷ നേതാവ്', എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. എസ്.എന്‍.ഡി.പി., എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിമാരുമായി ഇപ്പോള്‍ വി.ഡി. സതീശന്‍ അത്ര നല്ല ബന്ധത്തിലല്ല. മാത്രമല്ല, എതിര്‍പക്ഷത്ത് നിന്നുകൊണ്ട് ഇരുസംഘടകള്‍ക്കും എതിരെ പരസ്യമായ പ്രസ്താവനകള്‍ നടത്തുന്നുമുണ്ട്. പ്രതിപക്ഷ നേതാവിനോട് ഇരുസംഘടനകള്‍ക്കുമുള്ള താല്‍പര്യമില്ലായ്മ കൂടിയാവാം രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ നല്‍കുന്ന പരസ്യപിന്തുണയ്ക്ക് പിന്നിലുള്ള കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.