കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായകമായ അന്തിമ കുറ്റപത്രം. തുടക്കത്തിൽ ആരോപിക്കപ്പെട്ട വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിയാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നോ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നോ തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. ഇതോടെ കേസ് കേവലം ഒരു കരിങ്കൊടി പ്രതിഷേധമായി ചുരുങ്ങി.

To advertise here,

പ്രതിഷേധം നടന്ന സമയത്ത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്കും ആരോപണങ്ങൾക്കും ഈ കേസ് വഴിവെച്ചിരുന്നു. മന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നും, കഴുത്തിന് ബലം പ്രയോഗിച്ച് അമർത്തി പരിക്കേൽപ്പിച്ചു എന്നുമായിരുന്നു സിപിഎം വലിയ രീതിയിൽ പ്രചരിപ്പിച്ചിരുന്നത്. പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവർത്തകർക്കെതിരെ ആയുധമുപയോഗിച്ചുള്ള ആക്രമണം പോലുള്ള ഗുരുതര വകുപ്പുകൾ തുടക്കത്തിൽ ചേർത്തിരുന്നു.

ഗുരുതരമായ വകുപ്പുകൾ ചുമത്തപ്പെട്ടതിനെ തുടർന്ന് കെ.എസ്.യു പ്രവർത്തകർ ജയിൽവാസം അനുഭവിക്കേണ്ടി വന്നത് വരും ദിവസങ്ങളിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കാം. കള്ളക്കേസ് ഉണ്ടാക്കി പ്രവർത്തകരെ ജയിലിലടച്ച നടപടിക്കെതിരെ ടി.ഒ. മോഹനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ ആഭ്യന്തര വകുപ്പിനെ സമീപിച്ചിരുന്നു.