കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുരളീധരന്‍ പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

വയനാടിന് ആവശ്യമായ കേന്ദ്ര സഹായം ലഭിക്കാത്തതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ മുരളീധന്റെ ആക്ഷേപവാക്കുകള്‍. 

വയനാട് കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് നാട് മുഴുവന്‍ ഒലിച്ചുപോയി എന്നൊന്നും പറയരുതെന്ന് മുരളീധരന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. നാടുമുഴുവന്‍ എന്ന വാക്കിനോടാണ് തന്റെ എതിര്‍പ്പെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

214 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. 788 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലിരിക്കുകയാണ്. അതായത് എന്റെ കയ്യില്‍ 800 കോടി ഇരിക്കുമ്പോളാണ് കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് പറയുന്നത്. ഇപ്പോഴും മുഖ്യമന്ത്രി കടലാസ് കയ്യില്‍ വെച്ചോണ്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. 

മുരളീധരന്റെ വാക്കുകള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പി നേതാവിന്റെ പ്രസ്താവന മര്യാദകേടാണെന്ന് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദീഖ്‌ പറഞ്ഞു. ദുരന്തബാധിതരെ അപമാനിക്കുന്ന പ്രസ്താവനയാണ് ഇത്. മൂന്ന് വാര്‍ഡിലുള്ളവര്‍ മനുഷ്യരല്ലേ എന്നും ടി. സിദ്ദീഖ്‌ ചോദിച്ചു.