കോഴിക്കോട്: സൗദി അറേബ്യയില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തില്‍ വീണ്ടും അനിശ്ചിതത്വം. റഹീമിന്റെ കേസ് പരിഗണിക്കുന്നത് അഞ്ചാം തവണയും റിയാദിലെ ക്രിമിനല്‍ കോടതി മാറ്റി. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടികാണിച്ചാണ് ഇന്നേക്ക് (തിങ്കള്‍) മാറ്റിയത്. വീണ്ടും കേസിനെ കുറിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് കേസ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. ജനുവരി 15-ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. 

To advertise here,

മരിക്കുന്നതിന് മുന്‍പെങ്കിലും മകനെ കാണമെന്നും എന്ത് ചെയ്താലും അവനെ ഇങ്ങ് എത്തിക്കണമെന്നും‌ അബ്ദുള്‍ റഹീമിന്റെ ഉമ്മ പറഞ്ഞു. റഹീമിന്റെ വിധി ഇന്ന് വരുമെന്ന് പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ കേസ് മാറ്റിവെച്ചതോടെ കുടുംബം പ്രതീക്ഷയറ്റ് ഇരിക്കുകയാണ്

സൗദി ബാലന്‍ അനസ് അല്‍ ശഹ്‌റിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു റഹീം. 

ജയിൽ മോചനത്തിനുള്ള നിർണായക ഉത്തരവ് ഞായറാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാ ധനം കോടതി വഴി നൽകിയിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ്സുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീണ്ടു പോയത്.

ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽക്കോടതിയും ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അബ്ദുൾ റഹീം ജയിൽ മോചിതനാകുന്നതും നാട്ടിലേക്ക് മടങ്ങുന്നതും. ദിയാധനമായ 36 കോടിയോളം രൂപ മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്.