തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നവരിൽ വി.വി. രാജേഷിന് മുൻതൂക്കം. മേയറെ തീരുമാനിക്കുന്നതിൽ ആർഎസ്എസിന്റെ ഇടപെടലാണ് നിർണായകമായത്. ആർഎസ്എസിന്റെ പിന്തുണ വി.വി. രാജേഷിനാണെന്നാണ് സൂചന. അതിനാൽ തന്നെ വി.വി. രാജേഷിനെ മേയർസ്ഥാനത്തേക്ക് ബിജെപി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

To advertise here,

ആർ. ശ്രീലേഖ, വി.വി. രാജേഷ് എന്നിവരുടെ പേരുകളാണ് മേയർസ്ഥാനത്തേക്ക് അവസാന നിമിഷങ്ങളിൽ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ, ആർഎസ്എസിന്റെ പിന്തുണ വി.വി. രാജേഷിന് ലഭിച്ചതോടെ അദ്ദേഹത്തിന് മുൻതൂക്കം ലഭിക്കുകയായിരുന്നു. ഇതിനിടെ, ബിജെപി സംസ്ഥാന നേതൃത്വം ആർ. ശ്രീലേഖയുമായി ചർച്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരാണ് ശ്രീലേഖയുമായി ചർച്ച നടത്തിയത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും ശ്രീലേഖയെ പരിഗണിക്കുന്നില്ലെന്നാണ് സൂചന. പകരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള ഒരു സീറ്റിൽ ശ്രീലേഖയെ മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ആശാനാഥിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.

അതേസമയം, മേയർ ആരാണെന്ന തീരുമാനമെടുക്കുന്നത് സംസ്ഥാന അധ്യക്ഷന് വിട്ടതായി ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ പ്രതികരിച്ചു.

ഇന്നലെ കൗൺസിലർമാരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് അതെല്ലാം സംസ്ഥാന അധ്യക്ഷന് കൈമാറി. ഇനി സംസ്ഥാന അധ്യക്ഷൻ തീരുമാനം അറിയിക്കും. പാർട്ടി തീരുമാനം എന്താണോ അത് പാലിക്കുകയെന്നതാണ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ ചെയ്യേണ്ടത്. മേയറായി ആരെയാണോ നിശ്ചയിക്കുന്നത് അവർക്കൊപ്പം തിരുവനന്തപുരത്തിനായി പ്രവർത്തിക്കുക. ശ്രീലേഖ രാഷ്ട്രീയനേതാവ് തന്നെയാണ്. ഒന്നര വർഷമായി അവർ പാർട്ടിയിലുണ്ട്. പാർട്ടി എന്ത് തീരുമാനമെടുത്താലും അവർ അംഗീകരിക്കാൻ തയ്യാറാണ്. മേയർ പ്രഖ്യാപനത്തിൽ തീരുമാനം സംസ്ഥാന അധ്യക്ഷന് വിട്ടതായും കരമന ജയൻ പറഞ്ഞു.