തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് പുതിയ പ്രതിസന്ധിയില്‍. പണം വാങ്ങിയാണ് സതീഷ് വ്യാജ വെളിപ്പെടുത്തല്‍ നടത്തുന്നതെന്ന ബി.ജെ.പി. നേതാക്കളുടെ ആരോപണത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വിനയായത്.

To advertise here,

ജിവിക്കാനായി ചിലരില്‍നിന്ന് കടം വാങ്ങിയിട്ടുണ്ടെന്നും അതു പോലും വീട്ടാനായിട്ടില്ലെന്നുമായിരുന്നു സതീഷ് പറഞ്ഞത്. ഇത് പറഞ്ഞതിനു പിന്നാലെ തങ്ങളില്‍നിന്ന് പണം കടം വാങ്ങിയെന്നും ഉടന്‍ തിരികെ തരണമെന്നുമാവശ്യപ്പെട്ട് നിരവധി പേര്‍ സതീഷിന്റെ വീട്ടിലെത്തി. ഇവരില്‍ മിക്കവരേയും അറിയുക പോലുമില്ലെന്ന് സതീഷ് പറയുന്നു. വെളിപ്പെടുത്തലില്‍ വ്രണപ്പെട്ട രാഷ്ട്രീയക്കാരാണ് പലരേയും വീട്ടിലേക്ക് പറഞ്ഞയയ്ക്കുന്നതെന്നാണ് സതീഷിന്റെ ആരോപണം. ആര്‍ക്കെല്ലാമാണ് പണം നല്‍കാനുള്ളതെന്ന് അറിയാം. അവരോടെല്ലാം തിരിച്ചു നല്‍കുന്ന കാലാവധി കൃത്യമായി പറഞ്ഞിട്ടുണ്ട്. അവരാരും എത്തുന്നില്ലെന്നും സതീഷ് പറയുന്നു.

സതീഷിന്റെ വീടിനിപ്പോള്‍ പോലീസ് കാവലുണ്ട്. സമീപത്തെ വീട്ടിലെ സി.സി.ടി.വി. ക്യാമറ സതീഷിന്റെ വീടിന്റെ വഴിയിലേക്ക് കാണുന്ന വിധം ഉറപ്പിച്ചിട്ടുമുണ്ട്. ഈ സുരക്ഷ ഒരുക്കിയതിനിടെയാണ് കടം തിരികെ ചോദിക്കാനെന്ന പോലെ പലരും എത്തുന്നതെന്നും സതീഷ് പറയുന്നു.