തൃശ്ശൂർ: പൂരവഴിയായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ശനിയാഴ്ച തുറന്നിടും. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തുന്ന നെയ്തലക്കാവിലമ്മ ഉച്ചയോടെയാണ് പൂരവിളംബരം കുറിച്ച് ഗോപുരനട തുറക്കുക. ഞായറാഴ്ച തൃശ്ശൂർ പൂരം. പൂരത്തിന്റെ ഭാഗമായ പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചു. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ ഉദ്ഘാടന പരിപാടികൾ ഒഴിവാക്കി. തിരുവമ്പാടിയുടെ ചമയപ്രദർശനം ശനിയാഴ്ച നടക്കും. ഇത് വെള്ളിയാഴ്ച തുടങ്ങേണ്ടതായിരുന്നു. വെള്ളിയാഴ്ച നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിന് പകരം മുൻധാരണാപ്രകാരം ഇരു വിഭാഗവും ഓരോ കതിന പൊട്ടിച്ചു.

To advertise here,

പൂരപ്പന്തലുകളിൽ പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ പന്തലിന്റെ ദീപാലങ്കാരം വെള്ളിയാഴ്ച സ്വിച്ചോൺ ചെയ്തു. തിരുമ്പവാടിയുടെ രണ്ട് പന്തലിന്റെയും സ്വിച്ചോൺ ശനിയാഴ്ച നടക്കും പൂരത്തിനായുള്ള ആനപരിശോധന വെള്ളിയാഴ്ച തുടങ്ങി. എറണാകുളം ശിവകുമാറിനെ പരിശോധിച്ചുകൊണ്ടാണ് തുടക്കമിട്ടത്. ഞായറാഴ്ച ഘടകപ്പൂരങ്ങളുടെ വരവോടെയാണ് ചടങ്ങുകൾ തുടങ്ങുക. മഠത്തിൽവരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ഒന്നിനുപിറകെ ഒന്നായി നടക്കും. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ നടക്കേണ്ട പ്രധാന വെടിക്കെട്ടിനുപകരം കതിനയാണ് പൊട്ടുക. തിങ്കളാഴ്ച വടക്കുന്നാഥനെ സാക്ഷിയാക്കി തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം പൂർണമാകുക.