തൃശൂർ: ഉഷ്ണതരംഗത്തിന്റെ കഠിനമായ ചൂടിനെ അവഗണിച്ചും തൃശൂർ നഗരിയിൽ പൂരാവേശം അലയടിക്കുകയാണ്. ഘടകപൂരങ്ങൾ ഒന്നൊന്നായി വടക്കുന്നാഥന്റെ സന്നിധിയിലേക്ക് എത്തുന്നതോടെ പൂരനഗരി ഉത്സവലഹരിയിൽ അമർന്നു. 'ഈ ചൂടൊന്നും ഒരു ചൂടല്ല, ഇത് പൂരത്തിന്റെ ചൂടാണ്' എന്നാണ് പൂരപ്രേമികൾ ആവേശത്തോടെ പ്രതികരിക്കുന്നത്. പൂരത്തിന്റെ പ്രധാന ആകർഷണമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് കാണാൻ വൻ ജനസഞ്ചയമാണ് തടിച്ചുകൂടിയത്. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നടയിലൂടെ തലയുയർത്തി രാമൻ പുറത്തേക്ക് വന്ന നിമിഷം പൂരപ്രേമികൾക്ക് വികാരനിർഭരമായ അനുഭവമായി. രാമൻ വെറുമൊരു ആനയല്ല, തങ്ങളുടെ വികാരമാണെന്നാണ് ആരാധകർ പറയുന്നത്. 326 സെന്റീമീറ്റർ ഉയരമുള്ള ഈ ഗജരാജന്റെ വരവ് പകർത്താൻ ആയിരക്കണക്കിന് മൊബൈൽ ഫോണുകളാണ് ഗോപുരനടയിൽ ഉയർന്നത്.

To advertise here,

ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളവും പഞ്ചവാദ്യവും ഒരേസമയം മുഴങ്ങുന്ന അത്യപൂർവ്വമായ കാഴ്ച പൂരപ്രേമികളെ വിസ്മയിപ്പിച്ചു. കാരമുക്ക് ഭഗവതി പാണ്ടിമേളത്തിന്റെ അകമ്പടിയോടെയും പനമുക്കും പള്ളി ശാസ്താവ് പഞ്ചവാദ്യത്തിന്റെ താളത്തിലും എഴുന്നള്ളിയതോടെ കാണികൾ താളലഹരിയിൽ അലിഞ്ഞുചേർന്നു. ഇലഞ്ഞിത്തറ മേളത്തിനായുള്ള കാത്തിരുപ്പിലാണ് ഇപ്പോൾ പൂരനഗരി

പൂരത്തിന്റെ ചരിത്രസാക്ഷിയായ ശ്രീമൂലസ്ഥാനത്തെ പേരാൽ മരം അപകടാവസ്ഥയിലായതിനാൽ പൂജാവിധികളോടെ ഇത് നീക്കം ചെയ്ത് പുതിയ ആൽമരം നടാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ഏകദേശം 150 വർഷത്തോളം പഴക്കമുള്ളതാണ് ഈ മരമെന്നാണ് പറയപ്പെടുന്നത്. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കുടമാറ്റം 15 മിനിറ്റായി ചുരുക്കിയിട്ടുണ്ട്. മാത്രമല്ല വെടിക്കെട്ടിന് പകരം കതിന മാത്രമേ പൊട്ടിക്കു എന്നാണ് അറിയിച്ചിരിക്കുന്നത്.