തൃശ്ശൂർ: പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. തൃശ്ശൂർ പഴയന്നൂർ വെണ്ണൂർ സ്വദേശിയായ സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശിയായ വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശിയായ സുവിൻ (40) എന്നിവരെയാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

To advertise here,

അപകടത്തിന് പിന്നാലെ കാണാതായവർക്കായി സമീപത്തെ കുളങ്ങളിൽ ഉൾപ്പെടെ നടത്തിയ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്‍സ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിതറിത്തെറിച്ചതിനാൽ ഇവ തിരിച്ചറിയുന്ന നടപടിക്രമങ്ങൾ ഏറെ പ്രയാസകരമായി തുടരുകയാണ്.

തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള യൂണിറ്റിലെത്തി ഡോക്ടർമാരുമായി കളക്ടർ ചർച്ച നടത്തി. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചും മരിച്ചവരുടെ എണ്ണം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. തങ്ങളുടെ ഉറ്റവരെക്കുറിച്ച് വിവരങ്ങൾ അറിയാൻ നിരവധി ആളുകളാണ് ആശുപത്രി പരിസരത്ത് ആശങ്കയോടെ കാത്തിരിക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി മോർച്ചറിയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തത്.