കോട്ടയം: ജനസമ്മതി നഷ്ടപ്പെട്ട പിണറായി സർക്കാർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ സംസ്ഥാനത്ത് ഭരണസ്തംഭനം ഒഴിവാക്കാനുള്ള വെറും ‘കെയർടേക്കർ’ സർക്കാർ മാത്രമായി മാറിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരം പരിമിതമായിട്ടും പുതിയ പ്രഖ്യാപനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.
ശബരിമല കൊള്ളയിൽ ഉൾപ്പെട്ട രണ്ട് ദേവസ്വംബോർഡ് പ്രസിഡന്റുമാർ ഇപ്പോഴും പാർട്ടി അംഗങ്ങളായി കമ്മിറ്റിയിൽ തുടരുകയാണ്. കൊള്ളയെ ന്യായീകരിച്ച് ഇവരുടെ അംഗത്വം നിലനിർത്തിയിരിക്കുകയാണ്. ആരെതിർത്താലും ഇവരെ സംരക്ഷിക്കുമെന്ന് സന്ദേശമാണ് പാർട്ടി പുറത്തേയ്ക്കുവിടുന്നത്. കൊള്ളക്ക് ഉത്തരവാദിത്വം പറയേണ്ടത് സർക്കാരാണ്. എന്നാൽ ദേവസ്വംമന്ത്രിയും ബോർഡും മറ്റ് സർക്കാർ സംവിധാനങ്ങളും പോറ്റിക്കുമുന്നിൽ മുട്ടുമടക്കിനിൽക്കുന്നതാണ് സംസ്ഥാനം കണ്ടത് -തിരുവഞ്ചൂർ പറഞ്ഞു.
കൊള്ളയിൽ പ്രതിയായ സിപിഎം ജില്ലാകമ്മിറ്റി അംഗത്തെയാണ് ജയിലിലേയ്ക്ക് തള്ളിവിടുന്നതും ജയിലിൽനിന്ന് പിടിച്ചുകൊണ്ടുവരുന്നതും. ഇതെല്ലാം കേരളം കാണുന്നുണ്ടെങ്കിലും പാർട്ടിയിൽനിന്ന് മാത്രം നടപടിയെടുക്കാത്തതെന്താണ് ?. എം.വി. ഗോവിന്ദൻ പറയുന്നത് കേസിൽ ചാർജ് കൊടുക്കാത്തിടത്തോളം നടപടിയില്ലെന്നാണ്. ‘തൻപിള്ള പൊൻപിള്ള’യെന്ന നയമാണ് സിപിഎം ശബരിമലക്കൊള്ളയിൽ സ്വീകരിക്കുന്നത്. പാർട്ടിക്കാർക്കുവേണ്ടി വേറെ നിയമവും അവരെ സംരക്ഷിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
ശബരിമല കൊള്ളയിലെ പാരഡിഗാനം കിട്ടിയാൽ ആസ്വദിക്കും. അയ്യപ്പഭഗവാന്റെ സ്വർണം മോഷ്ടിച്ചതിനെക്കുറിച്ച് ഒരു കലാകാരൻ കലാബോധത്തോടെ ഗാനമെഴുതിയാൽ എന്തിനെതിർക്കണം - തിരുവഞ്ചൂർ ചോദിച്ചു. കേരള കോൺഗ്രസ് എമ്മിനെ ഉൾപ്പെടുത്തിയുള്ള മുന്നണി വിപുലീകരണം സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് തിരുവഞ്ചൂർ ഒഴിഞ്ഞുമാറി. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയത്തിൽ അസ്വാഭാവികതയൊന്നുമില്ല. 2020-ലെ തിരഞ്ഞെടുപ്പിൽനിന്ന് ഇക്കുറി 645 സീറ്റുകൾ യുഡിഎഫിന് കൂടുതൽ കിട്ടി. യുഡിഎഫിന്റെ വോട്ട് നിലയിൽ 57 ശതമാനം വളർച്ചയാണുണ്ടായത്. സിപിഎം 23 ശതമാനം താഴേയ്ക്കുപോയി. തിരഞ്ഞെടുപ്പ് പരാജയത്തിൽ എം.എം. മണിയുടെ പ്രതികരണം അച്ചടിക്കാൻ പറ്റുന്നതല്ല. പാർട്ടിക്കുപോലും തള്ളിപ്പറയേണ്ടിവന്നു. ഇത് അഞ്ചാറുവർഷംമുമ്പ് ചെയ്തിരുന്നെങ്കിൽ ജനങ്ങളുടെ മുന്നിൽ പാർട്ടിക്ക് ഒരു മുഖമുണ്ടാകുമായിരുന്നുവെന്നും തിരുവഞ്ചൂർ പരിഹസിച്ചു.
Content Highlights: Thiruvanchur Radhakrishnan criticizes the Pinarayi government, calling it a `caretaker` govt. Allegations of `Sabarimala loot` and party protection for accused surface.
Published: 18 Dec 2025, 07:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented