കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.സി. വേണുഗോപാലിന് പിന്തുണയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് കെ.സി. വേണുഗോപാൽ. വാർത്തകളുടേയും വ്യക്തി ബന്ധങ്ങളുടേയും അടിസ്ഥാനത്തിൽ പറഞ്ഞാൽ, തീർച്ചയായും ഞാൻ ഒന്നാംസ്ഥാനം കൊടുക്കുക വേണുഗോപാലിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

വി.ഡി. സതീശനുമായി അടുത്ത സ്നേഹബന്ധമോ പരിചയമോ ഇല്ല. രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ട്. വാർത്തകളുടേയും വ്യക്തിബന്ധങ്ങളുടേയും അടിസ്ഥാനത്തിൽ പറഞ്ഞാൽ, തീർച്ചയായും ഞാൻ ഒന്നാം സ്ഥാനം കൊടുക്കുക വേണുഗോപാലിനാണ്. എന്റെ നാട്ടുകാരനാണ് എന്നതുകൊണ്ടല്ല. വേണുഗോപാലിന്റെ അർഹത, അദ്ദേഹത്തിന്റെ ഗുണങ്ങൾകൊണ്ടാണ്. പൊതുപ്രവർത്തകന് അവശ്യംവേണ്ട ഒരു ഗുണമാണ് പാവങ്ങളോടുള്ള കരുണ. വേണുഗോപാലിന് അത് വേണ്ടുവോളം ഉണ്ട്. പാർലമെന്റിലടക്കം കഴിവ് തെളിയിച്ച വ്യക്തിയാണ്, പത്മനാഭൻ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഏറ്റവുംവലിയ ആരാധകനാണ് ഞാൻ. രാഹുൽ കഴിവുകെട്ടവനാണ്, ബഫൂൺ ആണ് എന്നൊക്കെ പറയുന്ന വ്യക്തികളും പാർട്ടികളും ഇന്ത്യയിൽ ഉണ്ട്. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. ഇന്ത്യയിൽ നാളത്തെ ഭരണാധികാരി രാഹുൽ ഗാന്ധിയാണ്. രാഹുലിനെ പിറകിൽനിന്ന് നയിക്കുന്ന വ്യക്തിയാണ് വേണുഗോപാൽ. രാഹുൽ ഗാന്ധി പൊട്ടനൊന്നും അല്ല. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒരു വ്യക്തിയെ ആത്മ മിത്രമായി സ്വീകരിക്കുകയുള്ളൂ. അങ്ങനെയുള്ള രാഹുൽ ഗാന്ധിയുടെ ആത്മമിത്രമായാണ് വേണുഗോപാൽ കഴിഞ്ഞ കുറേ കൊല്ലങ്ങളായി പ്രവർത്തിക്കുന്നത്. ഇതും വേണുഗോപാലിന്റെ വലിയ പ്ലസ് പോയിന്റ് ആണ്, പത്മനാഭൻ ചൂണ്ടിക്കാട്ടി.

വേണുഗോപാൽ മുഖ്യമന്ത്രിയായി വരുന്നതിനെതിരേ ചിലർ പറയുന്ന കാര്യം, എംപിസ്ഥാനം രാജിവെക്കണം, വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരും എന്നാണ്. സത്യത്തിൽ പല കാര്യങ്ങൾക്കും വേണ്ടി സംസ്ഥാനം തുക ചെലവഴിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിന് വേണ്ടിവരുന്നത് ചെറിയൊരു തുകമാത്രമാണെന്നും ആ വാദത്തിൽ കഴമ്പില്ലെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു.