ന്യൂഡൽഹി: കാസർഗോഡ് കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലറായി എച്ച്‌. വെങ്കിടേശ്വർലുവിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വെങ്കിടേശ്വർലുവിന് നിയമനം ലഭിച്ച് മൂന്ന് വർഷം കഴിഞ്ഞെന്നും, ഇനി രണ്ട് വർഷം മാത്രം അവശേഷിക്കുമ്പോൾ നിയമനം റദ്ദാക്കാൻ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

To advertise here,

വെങ്കിടേശ്വർലുവിന്റെ നിയമനം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിക്കാരനായ നവീൻ നൗത്യാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി. വി. ദിനേശ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായി എന്ന ആരോപണത്തിന്റെ പേരിൽ നിയമനം റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലരുടെ നിയമനം വിരമിക്കാൻ മൂന്ന് മാസം മാത്രമുള്ളപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിയുണ്ടെങ്കിലും നിയമനം റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ വെങ്കിടേശ്വർലുവിന് നിയമനത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.