കൊച്ചി: ടോമിൻ തച്ചങ്കരിക്കെതിരായ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് തൊട്ടുമുമ്പ് അസാധാരണമായ വി.ഐ.പി. ഇടപെടൽ നടന്നതിന്റെ തെളിവുകൾ പുറത്ത്. 2011 മേയ് 25-ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം നൽകിയ 'അതീവ രഹസ്യം' എന്ന് രേഖപ്പെടുത്തിയ ശുപാർശക്കത്ത് കോടതി പുറത്തുവിട്ടു. തച്ചങ്കരിക്കെതിരായി വിചാരണാനുമതി നൽകുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ഭാഗം കൂടി കേൾക്കാനും നിവേദനം സമർപ്പിക്കാനും അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ കത്ത് നൽകിയത്.

To advertise here,

കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കം ടോമിൻ തച്ചങ്കരി കോട്ടയം വിജിലൻസ് കോടതിയിൽ ഉന്നയിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ സാക്ഷിയായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയോട് ഫയലുകളുമായി ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. അങ്ങനെ ഹാജരാക്കിയ ഫയലുകൾ പരിശോധിച്ചപ്പോഴാണ് ഈ ശുപാർശക്കത്ത് പുറത്തുവന്നത്. ‘ഡിയർ ശ്രീ പിള്ളേജി’ എന്ന് തുടങ്ങുന്ന കത്തിന്റെ പൂർണ്ണരൂപം കോട്ടയം വിജിലൻസ് കോടതി പുറത്തുവിട്ടെങ്കിലും, കത്ത് നൽകിയ രാജ്യസഭാംഗത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ഈ ശുപാർശക്കത്തിന്റെ അടിസ്ഥാനത്തിൽ തച്ചങ്കരി നൽകിയ നിവേദനം പരിഗണിച്ച്, കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് 11 ചോദ്യങ്ങൾ അടങ്ങിയ വിശദീകരണം ചോദിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാരിനെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു പ്രമുഖ രാജ്യസഭാംഗമാണ് ഇത്തരം ഒരു ഇടപെടൽ നടത്തിയതെന്നാണ് വിവരം. എന്നാൽ, ഇത്തരം ശുപാർശകൾ ഉണ്ടായിരുന്നിട്ടും, കൂടുതൽ ജാഗ്രതയോടെ കാര്യങ്ങൾ പരിശോധിച്ച് കേന്ദ്ര സർക്കാർ തച്ചങ്കരിയെ വിചാരണ ചെയ്യാൻ അനുമതി നൽകുക തന്നെ ചെയ്തുവെന്ന് വിജിലൻസ് കോടതി വിലയിരുത്തി.