ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഒരു ദിവസത്തെ സംഗമം എന്തിന് വിവാദമാക്കുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു.

To advertise here,

ആഗോള അയ്യപ്പ സംഗമം നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ മൂന്ന് ഹർജികളാണ് തള്ളിയത്. ഇതിൽ ഇടപെടുന്നില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി അറിയിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഡോ. പി.എസ്. മഹേന്ദ്ര കുമാറിന്റെ അഭിഭാഷകന്‍ എം.എസ്. വിഷ്ണു ശങ്കറാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ്മാരായ കെ. വിനോദ് ചന്ദ്രന്‍, എ.എസ്. ചന്ദുര്‍കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയായിരുന്നു ആവശ്യം ഉന്നയിച്ചത്. 

അയ്യപ്പസംഗമം എന്നാണെന്നും എന്താണെന്നും അഭിഭാഷകനോട് കോടതി ആരാഞ്ഞു. പരിസ്ഥിതിലോല മേഖലയായ പമ്പാ നദിയുടെ തീരത്താണ് സംഗമം നടക്കുന്നതെന്നും ദേശിയ ഹരിത ട്രിബ്യുണല്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിഷ്ണു ശങ്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡ് ഫണ്ട് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനുമായി ചര്‍ച്ചനടത്തി. നാല്പത്തഞ്ച് സെക്കന്‍ഡോളം നീണ്ടുനിന്ന ഈ ചര്‍ച്ചക്ക് ശേഷം ഹര്‍ജി ബുധനാഴ്ച്ച കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഹർജി പരിഗണിച്ച ശേഷം തള്ളുകയുമായിരുന്നു.