കോഴിക്കോട്: “അച്ഛാ... ഗ്യാസിന് ക്ഷാമംതുടങ്ങിയതോടെ താമസസ്ഥലത്ത് ഭക്ഷണകാര്യങ്ങളൊക്കെ ആകെ ബുദ്ധിമുട്ടിലായി...” -ആലുവയിൽ പഠിക്കുന്ന മകൾ ഐശ്വര്യ പറഞ്ഞപ്പോൾ ആ അച്ഛന്റെ ഹൃദയം പിടഞ്ഞു. സ്റ്റഡീലീവാണ്. പഠിച്ചുകൊണ്ടിരിക്കെ കുഞ്ഞിന് ശരിക്ക് ഭക്ഷണംപോലുമില്ലാതെ എങ്ങനെയാ എന്നാണോർത്തത്. “എന്തായാലും കോളേജില്ലല്ലോ. മോള് ഇങ്ങോട്ട് പോര്. ഇവിടന്ന് പഠിക്കാം” -അച്ഛൻ രാമകൃഷ്ണൻ പറഞ്ഞു.

To advertise here,

അങ്ങനെ കോഴിക്കോട് വടകരയിലെ വീട്ടിലേക്ക് പുറപ്പെട്ടതാണ് ഐശ്വര്യ. അത് ജീവിതത്തിൽ എന്നും ഭയപ്പെടുന്ന യാത്രയുമായി. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിനുനേരേ കടലുണ്ടി വടക്കുമ്പാട് ഭാഗത്തുണ്ടായ കല്ലേറിൽ ഗുരുതരപരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കിടക്കുമ്പോഴും ഐശ്വര്യയുടെ കണ്ണുകളിൽ ഭയം വിട്ടൊഴിഞ്ഞിട്ടില്ല. ഒന്നുമറിയാതെ ട്രെയിനിന് മധ്യഭാഗത്തുള്ള ജനറൽ കമ്പാർട്ട്‌മെന്റിൽ ജനലിനരികെ ഇരിക്കുമ്പോഴാണ് സംഭവമുണ്ടായത്.

എന്താണ് പറ്റിയതെന്നുപോലും മനസ്സിലാകാതെ തരിച്ചുപോയ നിമിഷങ്ങൾ. പുറത്തുനിന്നുണ്ടായ കല്ലേറിൽ വലതുഭാഗത്തെ കീഴ്‌ച്ചുണ്ട് പിളർന്നു. താടിയെല്ല് പൊട്ടി. രണ്ടുപല്ലുകൾ പൂർണമായും മൂന്ന് പല്ലുകൾ ഭാഗികമായും നഷ്ടമായി. എക്സിക്യുട്ടീവ് കടലുണ്ടി വിട്ടശേഷമാണ് കല്ല് പാഞ്ഞെത്തിയത്. ഇതിനു തൊട്ടുമുൻപ്‌ കടന്നുപോയ വന്ദേഭാരത് എക്സ്പ്രസിനുനേരേയും കല്ലേറുണ്ടായി. അതിൽ വണ്ടിയുടെ ചില്ല് തകർന്നു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറക്കിയ ഐശ്വര്യയെ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ െഎശ്വര്യക്ക് താടിയെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയക്കൊപ്പം പ്ലാസ്റ്റിക് സർജറിയും ചെയ്തു. ഭാഗികമായി പോയ പല്ലുകൾ ചിലപ്പോൾ എടുത്തുകളയേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

പഠിക്കാൻ മിടുക്കിയായ ഐശ്വര്യ(22) ആലുവ യു.സി. കോളേജിൽ ബയോ ഇൻഫോമാറ്റിക്സ് ഒന്നാംവർഷ വിദ്യാർഥിനിയാണ്. അവിടെ പേയിങ്ഗസ്റ്റായി താമസിച്ചാണ് പഠിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് ആലുവയിൽനിന്ന് വണ്ടികയറിയത്. വടകരയിലെത്താൻ ഒരുമണിക്കൂറിലധികം മാത്രമുള്ളപ്പോഴായിരുന്നു അപകടം. ട്രെയിനിൽ ആളുകൾ കുറവായിരുന്നു.

െഎശ്വര്യയുടെ അച്ഛൻ വടകര പുറമേരി സ്വദേശിയായ എരഞ്ഞോളി താഴെക്കുനി രാമകൃഷ്ണൻ ആശാരിപ്പണിക്കാരനാണ്. മൂന്നുമക്കളും നന്നായി പഠിക്കും. മൂത്തമകൾ താര എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. ലോണെടുത്തുംമറ്റുമാണ് പഠിപ്പിച്ചത്. രണ്ടാമത്തെയാൾ ആദിത്യൻ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ് കഴിഞ്ഞ്‌ ജോലിക്കായി ശ്രമിക്കുകയാണ്. രാമകൃഷ്ണന്റെ വരുമാനംമാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. രണ്ടുലക്ഷത്തോളം രൂപയാണ് െഎശ്വര്യയുടെ ശസ്ത്രക്രിയക്ക്‌ മാത്രം ചെലവ്.