കൊല്ലം:  തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ  കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്‌കൂൾ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന്  അദ്ദേഹം ആരോപിച്ചു.  സ്‌കൂൾ മാനേജർക്കൊപ്പം സ്‌കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് എന്നിവർക്കും ഈ മരണത്തിൽ തുല്യഉത്തരവാദിത്വമാണെന്നും ഉത്തരവാദികൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

അപകടമുണ്ടാക്കിയ ഷെഡ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ പണിതതാണ് എന്നാണ് അറിയുന്നത്. അതിനു മുകളിലേക്ക് അപകടകരമായി കയ്യെത്തും ദൂരത്തിൽ വൈദ്യുത കമ്പി കാലങ്ങളായി താഴ്ന്ന് കിടന്നിട്ടും ഇതുവരെ അത് നീക്കം ചെയ്യിക്കാനോ വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാനോ മാനേജ്‌മെന്റ് തയ്യാറായില്ല. പരാതി കൊടുത്തിട്ടും കെഎസ്ഇബിയും അനങ്ങിയില്ല. കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ രക്ഷാധികാരിയായ സ്‌കൂൾ മാനേജ്‌മെന്റ് ഭരിക്കുന്നത് സിപിഎമ്മാണ്. ഇത്ര അപകടകരമായ അവസ്ഥ കാലങ്ങളായി തുടർന്നിട്ടും മാനേജ്‌മെന്റോ സ്‌കൂൾ അധികൃതരോ വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല. ചെന്നിത്തല വിമർശിച്ചു.  

അഞ്ചു വർഷം മുമ്പ് സുൽത്താൻ ബത്തേരിയിൽ വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച സംഭവം നടന്നപ്പോൾ അന്ന് വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി സ്‌കൂളുകളിൽ സമഗ്രമായ അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അന്ന് അതിലെ നിർദേശമനുസരിച്ച് സംസ്ഥാനത്തുടനീളം സമഗ്ര ഓഡിറ്റ് നടത്തിയിരുന്നെങ്കിൽ മിഥുന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.