മലപ്പുറം: അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന് പോലീസ് ക്യാമ്പില്‍ പോലീസുകാരന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. അസി.കമാൻഡന്റ് അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥതല പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് സഹപ്രവർത്തകരായ കമാൻഡോകളുടെ മൊഴിയിലുള്ളത് എന്നാണ് വിവരം.
വിനീതിന്റെ ആത്മഹത്യയിൽ, കൊണ്ടോട്ടി ഡിവൈ.എസ്.പി സേതുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിനീതിന്റെ സഹപ്രവർത്തകരായ എസ്.ഒ.ജി കമാൻഡോകളുടെ മൊഴി രേഖപ്പെടുത്തിയത്.
മൂന്ന് വർഷം മുൻപ് വിനീതിന്റെ സുഹൃത്തായ കമാൻഡോ സുനീഷ് ക്യാമ്പിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. സുനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് വിനീത് ചോദ്യം ചെയ്തതാണ് കമാൻഡന്റ് അജിത്തിനുള്ള വൈരാഗ്യത്തിന് കാരണം എന്നാണ് മൊഴി.
നേരത്തേ, മരണത്തിന് തൊട്ടു മുൻപ് വിനീത് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശത്തിലും മേലുദ്യോഗസ്ഥനായ അജിത്തിനെതിരേ സൂചനയുണ്ടായിരുന്നു. ഇക്കാര്യം ഡിവൈ.എസ്.പി. അന്വേഷിക്കുമെന്ന് മലപ്പുറം പോലീസ് മേധാവി ആര്. വിശ്വനാഥ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു എസ്.പി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വിനീത് ജീവനൊടുക്കിയത് ശാരീരികക്ഷമതാപരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയാലാണെന്ന് കരുതുന്നു എന്നായിരുന്നു എസ്.പി അന്ന് പറഞ്ഞത്. കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്. 2011-ല്‍ ജോലിയില്‍ ചേര്‍ന്ന വിനീത് ഒട്ടേറേ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. ഇതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് എസ്.പി. വ്യക്തമാക്കിയത്.
വിനീത് ഉള്‍പ്പെടെ പത്തോളംപേര്‍ ആ പരീക്ഷയില്‍ പരാജയപ്പെട്ടു. അവധി നിഷേധിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. കഴിഞ്ഞ ഒന്പതുമുതല് 11 വരെ വിനീത് അവധിയിലായിരുന്നു. ഡിസംബറില്‍ മറ്റ് അവധികള്‍ വിനീത് ആവശ്യപ്പെട്ടതായി രേഖയില്ലെന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് (36) ആണ് ഞായറാഴ്ച ആത്മഹത്യചെയ്തത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്.
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ അന്നുതന്നെ ആരോപണം ഉന്നയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: SOG commandos express sorrow over policeman Vineeth's tragic suicide.
Published: 18 Dec 2024, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented