തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവി സംബന്ധിച്ച നിര്‍ണായക ചര്‍ച്ച വ്യാഴാഴ്ച നടക്കും. റെയില്‍വേയുടെ അനുമതി ലഭിക്കണമെങ്കില്‍ പദ്ധതിയുടെ DPR(Direct Project Report) പൊളിക്കേണ്ടി വരും. വന്ദേഭാരത് കൂടി ഓടിക്കാവുന്ന ബ്രോഡ്‌ഗേജ് പാത വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് DPR ല്‍ മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. ദക്ഷിണ റെയില്‍വേയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയും മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരും കെ.റെയിലിന്റെ എംഡി അടക്കം ഉള്ള പ്രമുഖ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.

To advertise here,

ഏത് രീതിയിലാണ്  സില്‍വര്‍ ലൈന്‍ നടപ്പാക്കേണ്ടതെന്ന് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കെ റെയിലിന് റെയില്‍വേ നല്‍കിയിട്ടുണ്ട്. അതില്‍ കെ റെയിലിന് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെങ്കില്‍ അത് ദൂരികരിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളാണ് നാളെ നടക്കുന്നത്. നിലവിലുള്ള DPR അടിമുടി പൊളിക്കുമ്പോള്‍ സില്‍വര്‍ ലൈനിന്റെ ഉദേശലക്ഷ്യം ഘടകവിരുദ്ധമായി മാറും. സില്‍വര്‍ ലൈന്‍ DPR പ്രകാരം നിലവില്‍ വിഭാവനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ്‌ ഗേജിലാണ്. പക്ഷേ റെയില്‍വേ വിഭാവനം ചെയ്യുന്നത് DPR പൊളിച്ച് ബ്രോഡ്‌ഗേജ് ആക്കണമെന്നാണ്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ സില്‍വര്‍ലൈന്‍ ട്രെയിനുകള്‍ മാത്രം ഓടുന്ന പാതയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ മറ്റ് വേഗമേറിയ ട്രെയിനുകളും ചരക്ക് ഗതാഗതവും ഓടിക്കാന്‍ പറ്റുന്ന ലെെനാകണമെന്നാണ് റെയില്‍വേ നിര്‍ദേശം.200 കിമി വേഗത്തില്‍ ഓടിക്കുക എന്നതാണ് സില്‍വര്‍ലൈനിന്റെ പ്രത്യേകത. എന്നാല്‍ റെയില്‍വേ നിര്‍ദേശപ്രകാരമാക്കി മാറ്റുമ്പോള്‍ ഈ വേഗത്തില്‍ പോവുന്നത് അസാധ്യമാണ്.