കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പരോക്ഷമായി പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. കേസില്‍ നടിക്ക് നീതി കിട്ടുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് സാറാ ജോസഫിന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അവരുടെ പ്രതികരണം.

To advertise here,

'കഴിഞ്ഞ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവള്‍ക്കൊപ്പമായിരുന്നു എന്നതിന് ജനങ്ങള്‍ സാക്ഷിയാണ്. ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാകുമെന്ന് തീര്‍ച്ച. അങ്ങനെ ഒടുവില്‍ അവള്‍ക്ക് നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വേറൊന്നല്ല', പരിഹാസ രൂപേണ സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേസിലെ സര്‍ക്കാര്‍ നിലപാടിനെ മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിതയും ശക്തമായി വിമര്‍ശിച്ചു. അതിജീവിതക്കൊപ്പമെന്ന് വെറുതേ പറഞ്ഞിട്ട് കാര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ അവസാന ഘട്ടത്തില്‍ മാറ്റിയത് സംശയാസ്പദമാണെന്നും അജിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതിജീവിതയ്ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് സംശയിക്കുന്നു. കേസ് ഇങ്ങനെ പോയാല്‍ ഒന്നുമല്ലാതാകും. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.