കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് പുറത്തുവന്ന രേഖ തള്ളാതെ സന്ദീപ് വാര്യർ. ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ഇതെല്ലാം ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. പാണക്കാട് സാദിഖലി തങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്.

To advertise here,

രഹസ്യപ്പട്ടിക വെളിപ്പെടുന്ന തരത്തിൽ എഐസിസി നിരീക്ഷകൻ മുകുൾവാസ്നികിന്റെ ഫോട്ടോ പുറത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്; കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായം തേടുന്നതും സാധാരണക്കാരെ കേൾക്കുന്നതും മനോഹരമായ ജനാധിപത്യപ്രക്രിയയാണ്, സന്ദീപ് വാര്യർ പറഞ്ഞു.

കെ.സി. വേണുഗോപാലിനെയാണോ പിന്തുണക്കുന്നതെന്ന ചോദ്യത്തിന്; കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. പാർട്ടിക്കുള്ളിൽ നടന്ന ഒരു പ്രവർത്തനമാണ്. അതിൽ എന്ത് പറഞ്ഞു എന്നത് പാർട്ടിയാണ് വിലയിരുത്തേണ്ടത്. പുറത്തുവന്ന ചിത്രത്തിന്റെ അടിസ്ഥാനത്തിലല്ല. ഞാൻ ഫോട്ടോ കണ്ടിട്ടില്ല. അത് സംബന്ധിച്ച് എനിക്ക് ഒന്നും പറയാനില്ല. കോൺഗ്രസിനുള്ളിൽ ജനാധിപത്യപ്രക്രിയ നടക്കുന്നതിൽ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ലീഗ് അവരുടെ അഭിപ്രായം പറയും. അതുകൊണ്ടാണ് ലീഗുമായി ആലോചിക്കുന്നത്. അതും യുഡിഎഫിന്റെ ബ്യൂട്ടിയാണ്. എല്ലാവരും അഭിപ്രായം പറയും. അവസാനം ഒരു തീരുമാനം വരും. അത് ഞങ്ങളെല്ലാവരും അനുസരിക്കും. രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സാദിഖലി തങ്ങളും എടുക്കുന്ന തീരുമാനം യുഡിഎഫ് പ്രവർത്തകർ നൂറ് ശതമാനം അനുസരിക്കും. സംശയം വേണ്ട. ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കിൽ അതൊക്കെ വാങ്ങിവെക്കുന്നതാണ് നല്ലത്, സന്ദീപ് വാര്യർ പറഞ്ഞു.

എഐസിസി നിരീക്ഷകനായിരുന്ന മുകുൾ വാസ്നികിന്റെ കൈയിൽ ഉണ്ടായിരുന്ന നിർണായക രേഖ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു. ഇതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സന്ദീപ് വാര്യരും അടക്കം പത്തോളം പേരുടെ വിവരങ്ങൾ ഉണ്ടായിരുന്നു. സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നിവരുടെ പേരുകൾ കൃത്യമായി കാണുന്നതരത്തിലായിരുന്നു ഫോട്ടോ. ഐ.സി. ബാലകൃഷ്ണന്റെ പേരിനുനേരെ കെ.സി., ആർ.സി. എന്നായിരുന്നു എഴുതിയിരിക്കുന്നത്. മറ്റുള്ള എല്ലാവരുടേയും നേർക്ക് കെ.സി. എന്നായിരുന്നു ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് ചോദിച്ചപ്പോൾ അത്തരത്തിൽ ഒരു രേഖയെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതികരണം.