തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിന്റെ പേരിൽ രണ്ടുപക്ഷത്തായി നിന്ന സംഘടനകളെ ഒരേവേദിയിൽ സർക്കാരിനൊപ്പം നിർത്താനായി എന്നതാണ് ആഗോള അയ്യപ്പസംഗമത്തിലൂടെ ഇടതുപക്ഷത്തിനുണ്ടായ നേട്ടം. പ്രതിപക്ഷത്തിന്റെ എതിർപ്പ് ദുർബലമായെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും വിലയിരുത്തൽ. എന്നാൽ, വിശ്വാസികളുടെ പങ്കാളിത്തക്കുറവ് യുവതീപ്രവേശത്തിന്റെ പേരിലുണ്ടായ മുറിവ് പൂർണമായി ഉണങ്ങിയിട്ടില്ലെന്ന സന്ദേശം നൽകുന്നുമുണ്ട്. അതുമാറ്റാൻ സർക്കാരിനും സിപിഎമ്മിനും തുടർദൗത്യങ്ങൾ വേണ്ടിവരും.

To advertise here,

വിശ്വാസികളെ സർക്കാരിനോടും ഇടതുപക്ഷത്തോടും അടുപ്പിക്കുക എന്നതായിരുന്നു സംഗമത്തിന്റെ രാഷ്ട്രീയലക്ഷ്യം. എൻഎസ്എസും എസ്എൻഡിപിയും കെപിഎംഎസും ഒരുമിച്ചെത്തിയതോടെ ലക്ഷ്യം അടുത്തായി. ശബരിമല മുൻതന്ത്രിയുടെ സാന്നിധ്യം വിശ്വാസികളുടെ മുറിവിനുള്ള മരുന്നുമായി.

യുവതീപ്രവേശത്തിലെ നിലപാടും അന്നെടുത്ത കേസുകളും ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിസന്ധിയിലാക്കാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാൽ കേസ് പിൻവലിക്കണം, യുവതീപ്രവേശത്തിൽ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തണം എന്നീ ആവശ്യങ്ങൾ ആവർത്തിച്ചുന്നയിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തിൽ വിവാദമടക്കം ആഭ്യന്തരപ്രശ്നങ്ങളിൽ ഉഴറിപ്പോയിരുന്നു കോൺഗ്രസ്.

യുവതീപ്രവേശം അടഞ്ഞ അധ്യായമാണെന്ന് ദേവസ്വം മുൻമന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രൻ പരസ്യമായി പറഞ്ഞതും വിശ്വാസികൾക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി ഉറപ്പിക്കാൻ ശ്രമിച്ചതും യുവതികളെ ശബരിമല കയറ്റാനുള്ള പഴയ വിപ്ലവം ഇനി ഇല്ലെന്നതിന്റെ സൂചനകളായി. വിശ്വാസികൾക്കുവേണ്ടി സർക്കാർചെയ്ത കാര്യത്തിനൊന്നും അടയാളങ്ങൾ ഉണ്ടായിരുന്നില്ലെന്നതാണ് അവരെ അലട്ടിയിരുന്നത്. ഇനി അയ്യപ്പസംഗമമായിരുക്കും അടയാളമാക്കുന്നത്. സംഘപരിവാർ സംഘടനകളുടെ ബദൽ സംഗമത്തിലെ ജനപങ്കാളിത്തമാണ് ഇനി സിപിഎം ഉറ്റുനോക്കുന്ന കാര്യം.