പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ. പത്മകുമാറിനെ പൂര്‍ണമായി തള്ളാതെ സിപിഎം. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച ശേഷമേ പത്മകുമാറിനെതിരേ നടപടി കൈക്കൊള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. വിശ്വസിച്ച് ചുമതലയേല്‍പ്പിച്ചവര്‍ പാര്‍ട്ടിയോട് നീതി പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് എം.വി. ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

To advertise here,

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പത്മകുമാറിനെതിരേ തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ ഘട്ടത്തില്‍ പത്മകുമാറിനെ തള്ളിപ്പറഞ്ഞാല്‍, പാര്‍ട്ടിതന്നെ പത്മകുമാറിനെ കുറ്റക്കാരനായി കാണുന്നു എന്ന പ്രതീതി ജനങ്ങള്‍ക്കിടയിലുണ്ടാക്കും. ഇത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും തിരിച്ചടിയാവാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കുറ്റപത്രം സമര്‍പ്പിക്കുംവരെ കാത്തിരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

അതേസമയം, പാര്‍ട്ടി വിശ്വസിച്ച് ചുമതലയേല്‍പ്പിച്ചവര്‍ പലരും തിരിച്ച് നീതി പുലര്‍ത്തിയില്ലെന്നും എം.വി. ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ എന്‍. വാസു കേവലം ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍, പത്മകുമാര്‍ അങ്ങനെയായിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ സൂചിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയ നേരില്‍ക്കണ്ട് സംസാരിച്ച ശേഷമാണ് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.