കോഴിക്കോട്: കുന്ദമംഗലം നിയോജകമണ്ഡലത്തിൽ തന്റെ പേരിൽ വ്യാജ ഫോൺസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി എൽ.ഡി.എഫ്. സ്ഥാനാർഥി പി.ടി.എ. റഹീം തിരഞ്ഞെടുപ്പുകമ്മിഷന് പരാതിനൽകി.

To advertise here,

എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായ പി.ടി.എ. റഹീം ബക്കറ്റ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്നാൽ, പി.ടി.എ. റഹീമിന് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ വോട്ടുരേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ ആളുകളുടെ ഫോണുകളിലേക്ക് വിളിയെത്തുന്നതിനെത്തുടർന്നാണ് പരാതി നൽകിയതെന്ന് എൽ.ഡി.എഫ്. കുന്ദമംഗലം മണ്ഡലം തിരഞ്ഞെടുപ്പുകമ്മിറ്റി ജനറൽ കൺവീനർ പി. ഷൈപു പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫോൺ എടുക്കുമ്പോൾ റെക്കോഡുചെയ്ത സന്ദേശമാണ് കേൾക്കുന്നത്. ഇത്തരം സന്ദേശങ്ങൾ സ്ഥാനാർഥിയോ തിരഞ്ഞെടുപ്പുകമ്മിറ്റിയോ അയച്ചിട്ടില്ല. സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യം വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് ഇടയാക്കും. വ്യാജസന്ദേശം വന്നിട്ടുള്ള നമ്പറുകൾ സഹിതമാണ് പരാതിനൽകിയത്. തിരിച്ചുവിളിക്കുമ്പോൾ ഈ നമ്പറുകളിൽ ആരും ഫോൺ എടുക്കുന്നില്ല. ഐ.ഡി. പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞതായും ഷൈപു പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി നിലവിലെ എം.എൽ.എ.കൂടിയായ സ്ഥാനാർഥിക്ക് ഒട്ടേറെ ആളുകളെ വിളിക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ, ഏതാനുംദിവസമായി സ്ഥാനാർഥി വിളിക്കുമ്പോൾ ട്രൂകോളറിലും മറ്റും പേരുകാണിക്കുന്നതിനുപകരം സ്പാം നമ്പർ എന്നാണ് കാണിക്കുന്നത്. സ്ഥാനാർഥിയുടെ നമ്പറിൽനിന്ന് വിളിക്കുമ്പോൾ പലപ്പോഴും കോൾ പോവാത്ത സ്ഥിതിയുമുണ്ട്. ഇതിനുപിന്നിലും എന്തോ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു. കൂടാതെ, ഘടകകക്ഷിനേതാക്കൾക്ക് പണം വാഗ്ദാനംചെയ്ത് ഒപ്പംനിൽക്കണമെന്നാവശ്യപ്പെട്ടുള്ള ഫോൺവിളികളും വരുന്നുണ്ടെന്നും ഇവർ പറഞ്ഞു.

അടിയന്തരമായി അന്വേഷണം നടത്തി ഉറവിടം കണ്ടെത്തി നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ ചൂലൂർ നാരായണൻ, പി.കെ. പ്രേംനാഥ്, നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് സർമ്മദ്ഖാൻ, പി. അഷ്റഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.