തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ പി.എസ്.സി. നടത്തിയ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമന നടപടികൾ വലിയ വിവാദത്തിലേക്ക്. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾക്കായി യോഗ്യതകളിൽ മാറ്റം വരുത്തുകയും പിആർഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ ചമയ്ക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
മാധ്യമപ്രവർത്തന മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ആവശ്യമായ ഈ തസ്തികയിലേക്ക്, അർഹതയില്ലാത്ത പ്രിസം പാനലിലെ എം പാനൽ ജീവനക്കാർക്ക് പോലും സർട്ടിഫിക്കറ്റുകൾ നൽകാൻ പിആർഡി ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകി. ഏകദേശം നൂറോളം ഉദ്യോഗാർഥികൾ ഇത്തരത്തിൽ യോഗ്യതാ രേഖകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ റാങ്ക് പട്ടികയിലെ 15 പേർക്കായി യോഗ്യതയിൽ മാറ്റം വരുത്തിയതായും ആരോപണമുണ്ട്.
ഉദ്യോഗാർഥികൾ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളിൽ ‘ക്യാഷ്വൽ ലേബർ’ എന്ന് രേഖപ്പെടുത്തിയത് പി.എസ്.സി. അംഗീകരിക്കില്ലെന്ന് കണ്ടപ്പോൾ, അതിനു പകരം ‘സ്ഥിരം’ അല്ലെങ്കിൽ ‘താൽക്കാലികം’ എന്ന് രേഖപ്പെടുത്തി നൽകാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു. 2025 ഡിസംബർ 29-ന് 'വെരി അർജന്റ്' എന്ന് രേഖപ്പെടുത്തി നീങ്ങിയ ഫയലുകളിലൂടെ, ഉദ്യോഗാർത്ഥികളുടെ അപേക്ഷ ലഭിച്ച അതേ ദിവസം തന്നെ പിആർഡി ഡയറക്ടർ തീരുമാനമെടുത്തത് ക്രമക്കേടിന്റെ ആഴം വ്യക്തമാക്കുന്നു.
നിലവിലെ റാങ്ക് പട്ടികയിൽ മുൻ എസ്എഫ്ഐ നേതാക്കളും മുൻ സർക്കാരിലെ ഉന്നതരുടെ ബന്ധുക്കളും ഇടംപിടിച്ചിട്ടുണ്ട്. മെയിൻ ലിസ്റ്റിലെ ഒന്നാം റാങ്കുകാരി പോലും ഇത്തരത്തിൽ ക്രമക്കേടിലൂടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയ വ്യക്തിയാണെന്നാണ് റിപ്പോർട്ടുകൾ. പി.എസ്.സി. ഒരു ഭരണഘടനാ സ്ഥാപനമാണെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ മൂലം അത് 'പാർട്ടി സർവ്വീസ് കമ്മീഷനായി' മാറുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ഉദ്യോഗാർത്ഥിയായ ജിഷ എലിസബത്ത് നൽകിയ പരാതിയെത്തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിലവിൽ ഈ നിയമന നടപടികൾ തടഞ്ഞുവെച്ചിരിക്കുകയാണ്. രേഖകൾ പരിശോധിച്ച ട്രിബ്യൂണലിന് ക്രമക്കേടുകളിൽ പ്രാഥമികമായി ബോധ്യം വന്നതിനാലാണ് സ്റ്റേ അനുവദിച്ചത്. വിഷയം മന്ത്രി ഒ.ജെ. ജനീഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വരാനിരിക്കുന്ന മന്ത്രിസഭാ യോഗം ഇത് വിശദമായി ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
Published: 06 Jul 2026, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented