കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്. കണ്ണൂര്‍ ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പോലീസിന് മുന്നില്‍ ഹാജരാകണം എന്നതിലും ഇളവുണ്ട്. 

To advertise here,

പി.പി ദിവ്യക്ക് ജാമ്യം അനുവദിച്ചപ്പോഴുണ്ടായിരുന്ന പ്രധാന ഉപാധികളിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളില്‍ ഇളവ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയാകും. 

തെളിവുകള്‍ സംക്ഷിക്കണം എന്ന ആവശ്യവുമായി നവീൻ ബാബുവിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാനിരുന്നത് ബുധനാഴ്ചയായിരുന്നു. എന്നാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കണ്ണൂർ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ദിവ്യയ്ക്ക് 11 ദിവസത്തിനു ശേഷം നവംബർ എട്ടിനാണ് ജാമ്യം ലഭിച്ചത്. എ.ഡി.എം. കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നെന്നും വാദിച്ച പ്രതിഭാഗം, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.