കൊച്ചി: പവർ കട്ടിന്റെ രുചിയറിഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും. മന്ത്രിയുടെ പ്രസംഗത്തിനിടെ പൊടുന്നനെ വൈദ്യുതി മുടങ്ങുകയും മന്ത്രി ഇരുട്ടിലാകുകയുമായിരുന്നു. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സംസാരിക്കവെയായിരുന്നു സംഭവം. സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയും അപ്രതീക്ഷിതമായ പവർ കട്ടുകൾ കാരണം ജനങ്ങൾ വലയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സംഭവം എന്നതാണ് ശ്രദ്ധേയം.

To advertise here,

വൈദ്യുതി തടസം കാരണം പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടിവന്നെങ്കിലും ആ സാഹചര്യത്തെ രസകരമായാണ് അദ്ദേഹം നേരിട്ടത്. 'എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് അറിയാം' എന്ന് സണ്ണി ജോസഫ് ഇരുട്ടിൽ നിന്നുകൊണ്ട് പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ് നിർബന്ധിതരായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

പുതിയ കെട്ടിടങ്ങളുടെ നിർമാണവും എസി, ഫാൻ എന്നിവയുടെ അമിത ഉപയോഗവും രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ചാർജ് ചെയ്യുന്നതും പീക്ക് അവറിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം വർധിക്കുകയും ഉൽപ്പാദനം കുറയുകയും ചെയ്തതിന് പുറമേ കൽക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പെട്ടെന്ന് വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാർക്കറ്റിലോ റിയൽ ടൈം മാർക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.

അഖിലേന്ത്യാതലത്തിൽ ഉൽപ്പാദനം കുറഞ്ഞതോടെ വലിയ വിലക്കയറ്റമാണ് വൈദ്യുതിരംഗത്തുള്ളത്. രാത്രികാലങ്ങളിൽ പരമാവധി 10 രൂപവരെയുള്ള നിരക്കിലേ ബോർഡിന് വൈദ്യുതി വാങ്ങാൻ സാധിക്കൂ. കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം മറ്റ് വലിയ ജലവൈദ്യുതി പദ്ധതികളൊന്നും ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.