കണ്ണൂർ: പത്തുവർഷമായി പിണറായിയിലെ ആ വസതിക്കുമുന്നിൽ ഒരു ജീപ്പും പോലീസുകാരുമുണ്ട്. പെരുമഴയത്തും കൊടുംചൂടിലും ജീപ്പിൽ കൂനിക്കൂടിയിരുന്നാണ് പോലീസുകാരുടെ കാവൽ ഡ്യൂട്ടി. 10 വർഷമായി മുഖ്യമന്ത്രിയുടെ വസതിക്കുവേണ്ടിയായിരുന്നു കാവൽ. മുഖ്യമന്ത്രി നിയുക്ത പ്രതിപക്ഷ നേതാവായി മാറിയിട്ടും ആ ജീപ്പും പോലീസുകാരും അവിടെയുണ്ട്. പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീട്ടിൽ റെസിഡെൻറ് ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്കാണ് ഈ ദുരവസ്ഥ. ഇവർക്ക് ശൗചാലയം പോലുമില്ല.

To advertise here,

പിണറായിയുടെ വീടിന്റെ ഗേറ്റിനോടുചേർന്നുള്ള മതിലിനരികിൽ നിർത്തിയിട്ട ജീപ്പാണ് ‘പോലീസ് സ്റ്റേഷനാ’യി പ്രവർത്തിക്കുന്നത്. എ.ആർ. ക്യാന്പിലെ ആറ് പോലീസുകാരും രണ്ട് എസ്.ഐ.മാരുമടങ്ങുന്ന സംഘമാണ് സമയക്രമമനുസരിച്ച് ജോലി ചെയ്യുന്നത്. ഒരേസമയം രണ്ട് പോലീസുകാർക്കും ഒരു എസ്.ഐ.ക്കുമാണ് ഡ്യൂട്ടി. തൊട്ടടുത്ത ത്രിവേണി സൂപ്പർ മാർക്കറ്റിലെ ശൗചാലയമാണ് പ്രാഥമിക കാര്യങ്ങൾക്ക്‌ ഉപയോഗിക്കുന്നത്.

പോലീസ് ജീപ്പ് സ്റ്റേഷനാകുന്ന ‘മാതൃക’

പിണറായിയുടെ വീടിന്റെ ഗേറ്റിനടുത്ത് മതിലിനോടുചേർത്താണ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നത്. ജീപ്പിന്റെ വലതുഭാഗം മതിലിനോട് അടുപ്പിച്ചിരിക്കുന്നതിനാൽ ഇടതുഡോർ മാത്രമേ തുറക്കാനാകൂ. ബാറ്ററി അഴിച്ചുമാറ്റിയ നിലയിലാണ്. വണ്ടി കേടായതിനാൽ ഓടിക്കാനാകില്ല. 2014 മോഡൽ കെ.എൽ.01 ബി.ആർ.9569 ജീപ്പാണ് ‘പോലീസ് സ്റ്റേഷനാ’യി ഉപയോഗിക്കുന്നത്.