കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വിവാദമായതിനെത്തുടർന്ന് നാല് പ്രതികളുടെ പരോൾ അധികൃതർ തടഞ്ഞു. പരോൾ അനുവദിച്ച ഉത്തരവ് നിലവിലുണ്ടെങ്കിലും നാല് പ്രതികളെ ജയിലിൽനിന്ന് പുറത്തിറക്കിയിട്ടില്ല. ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് കൂട്ടപ്പരോൾ നൽകിയത് എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് പരോൾ തടയാനുള്ള തീരുമാനം.
നേരത്തെ അഞ്ച് പ്രതികൾ മെയ് 18-നും ഒരു പ്രതി മേയ് 20-നും ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുൻപാണ് പ്രതികൾക്ക് അനുകൂലമായ പരോൾ നടപടികൾ ഉണ്ടായത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതികൾക്ക് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും എത്താൻ കഴിയുന്ന രീതിയിൽ പരോൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പ്രതികൾ നാട്ടിലെത്തുന്നത് സംഘർഷത്തിന് കാരണമാകുമെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വിഷയത്തിൽ ആഭ്യന്തര വകുപ്പും ജയിൽ വകുപ്പും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജയിൽ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. പ്രതികളുടെ പരോൾ റദ്ദ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
Content Highlights: Authorities halt parole for four convicts in the Periya double murder case following public outcry over procedural violations.
Published: 30 May 2026, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented