പാലാ: എഫ്‌സിആർഎ ഭേദഗതി സാധാരണക്കാർക്കും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കുമിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. നിയമത്തിലെ പഴുതുകളടയ്ക്കാനും കാര്യക്ഷമമായ ഭരണത്തിനും ഭേദഗതികൾ നല്ലതാണെങ്കിലും, ഇപ്പോഴത്തെ മാറ്റങ്ങൾ ഒരു 'നിയന്ത്രണ' സ്വഭാവത്തിൽനിന്ന് നിയന്ത്രിച്ചുവയ്ക്കൽ എന്ന നിലപാടിലേക്ക് മാറുന്നതായി തോന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

പുതിയ ഭേദഗതികൾ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം, സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസ്വാതന്ത്ര്യം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദാക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്താൽ, വിദേശ സഹായത്തോടെ നിർമിച്ച എൻ.ജി.ഒ.കളുടെ ആസ്തികൾ സർക്കാർ അതോറിറ്റിയിൽ നിക്ഷിപ്തമാകുമെന്ന വ്യവസ്ഥ അപകടകരമാണ്. ഇത് സ്ഥാപനങ്ങളുടെ ഭരണപരമായ സ്വാതന്ത്ര്യത്തെയും നിലനിൽപ്പിനെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ എന്തിനാണ് ചാരിറ്റിയെ ഭയക്കുന്നത്? പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന ധർമാശുപത്രികൾ, കുഷ്ഠരോഗ കേന്ദ്രങ്ങൾ, ഗ്രാമീണ സ്‌കൂളുകൾ എന്നിവയുടെ പ്രവർത്തനത്തെ ഫണ്ടുകളുടെ ലഭ്യതക്കുറവ് കാര്യമായി ബാധിക്കു. എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടുന്ന രീതിയിലുള്ള നിയമനിർമ്മാണമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.