കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില. കോഴിക്കോട് മൊത്തവിപണിയില്‍ കിലോയ്ക്ക് 75 രൂപ വരെയാണ് വില. ചില്ലറ വിപണിയില്‍ വില 85 രൂപവരെ വരും. കൊച്ചിയില്‍ മൊത്തവിപണയില്‍  60 രൂപവരെയും ചില്ലറ വിപണയില്‍ 90 രൂപവരെയുമാണ് വില. തിരുവനന്തപുരത്ത് മൊത്ത വിപണയില്‍ 65 രൂപവരെയും ചില്ലറ വിപണയില്‍ 75 രൂപ വരെയും വിലയിലാണ് സവാള വില്‍പ്പന. 

To advertise here,

സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ക്വിന്റലിന് 5400 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലാണ് വ്യാപാരികള്‍ സാവാള ലേലം കൊള്ളുന്നത്. 

ദീപാവലിയോടനുബന്ധിച്ച് ഒരാഴ്ച മാര്‍ക്കറ്റ് അവധിയായതും കനത്ത മഴയെ തുടര്‍ന്ന് പാടങ്ങളിൽ വെള്ളംകയറിയതും വിളവെടുപ്പ് കുറഞ്ഞതുമാണ് വില വര്‍ധനവിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 25% വരെ മാത്രമാണ് ഈ സീസണില്‍ മാഹാരാഷ്ട്രയില്‍ ഉത്പാദനമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഈ സീസണില്‍ എല്ലാ വര്‍ഷവും ഉള്ളി വില കൂടാറുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. ഒരാഴ്ച കൊണ്ടാണ് സവാളവില 40-ല്‍നിന്ന് 70 കടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നാല്‍പ്പത് രൂപ വരെയായിരുന്നു കോഴിക്കോട്ടെ സവാള വില.