കോഴിക്കോട്: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചൊവ്വാഴ്ച രണ്ടുപേർ മരിച്ചു. കോഴിക്കോട്ടും വാഴച്ചാലിലുമാണ് വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു.
കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽവെച്ചാണ് കാട്ടുപോത്ത് കുത്തിയത്. കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങിയാണ് അബ്രഹാമിന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. മരിച്ചുവെന്ന് തോന്നിയതിനാല്‍ മറ്റെവിടേയും കൊണ്ടുപോകാതെ നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രദേശവാസി മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. രണ്ട് മാസം മുമ്പ് കക്കയത്ത് അമ്മയേയും കുഞ്ഞിനേയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. ഇതിന് ശേഷവും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
വാച്ച്മരത്ത് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു സംഭവം. വാഴച്ചാലിനും പെരിങ്ങല്‍കുത്ത് അണക്കെട്ടിനും ഇടയിലായി വനത്തിനുള്ളിലുള്ള പ്രദേശത്താണ് വാച്ചുമരം കോളനി.
വാച്ചുമരം കോളനി മൂപ്പനായ രാജനും ഭാര്യ വത്സയും കൂടി ആണ് കാടിനുള്ളില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയത്. ഇതിനിടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വത്സയുടെ നെഞ്ചിലാണ് ആന ചവിട്ടയത്. മൂപ്പന്‍ അലറി വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞതിനുശേഷം ആണ് ആന അവിടെ നിന്നും പോയത്. ഇതിനുശേഷം കോളനിക്ക് സമീപമെത്തി ആളുകളെ കൂട്ടി വത്സയ്ക്കടുത്തെത്തുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ച ഇവരുടെ മൃതദേഹം താമസിയാതെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരും എന്നാണ് അറിയുന്നത്.
Content Highlights: Wild gaur attacked old man & seriously injured at Kakkayam, Kozhikode
Published: 05 Mar 2024, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented