തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഷൂട്ടർമാരുടെ കുറവ് പരിഹരിക്കാൻ റൈഫിൾ ക്ലബ്ബുകളുടെ സേവനം പ്രയോജനപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് വനംവകുപ്പിന്റെ അനുമതി. തീരുമാനം സർക്കുലറായി വൈകാതെ തദ്ദേശസ്ഥാപനങ്ങളിലെത്തും.

To advertise here,

സംസ്ഥാനത്ത് 20 റൈഫിൾ ക്ലബ്ബുകളാണുള്ളത്. സംസ്ഥാന റൈഫിൾ അസോസിയേഷന്റെ കീഴിലാണ് ജില്ലാ അസോസിയേഷനുകൾ. കേരള പോലീസിലെ ഹെഡ്ക്വാർട്ടേഴ്‌സ് ഐ.ജി.യാണ് സംസ്ഥാന റൈഫിൾ അസോസിയേഷന്റെ എക്സ് ഒഫീഷ്യോ പ്രസിഡന്റ്. ജില്ലകളിൽ കളക്ടറും എസ്.പി.യുമാണ് എക്സ് ഒഫീഷ്യോ പ്രസിഡന്റും വൈസ് പ്രസിഡന്റും.

ഷൂട്ടർമാരുടെ കാര്യത്തിൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഒരു തദ്ദേശ സ്ഥാപനം അനുമതികൊടുത്ത ഷൂട്ടർക്ക് മറ്റൊരിടത്ത് അനുമതികൊടുക്കാൻ തടസ്സമുണ്ടെന്ന പ്രചാരണമുണ്ട്. ഇതിന് അടിസ്ഥാനമില്ലെന്നും ഒരു ഷൂട്ടർക്ക് എത്ര തദ്ദേശസ്ഥാപനത്തിൽ വേണമെങ്കിലും അനുമതി എടുക്കാമെന്നും മന്ത്രി ഷിബു ബേബിജോൺ വ്യക്തമാക്കി.

ഏകജാലക സംവിധാനംവേണം

ഓരോ തദ്ദേശസ്ഥാപനത്തിലും വെവ്വേറെ അനുമതി എടുക്കുന്ന സ്ഥിതിമാറ്റി സംസ്ഥാനമൊട്ടാകെ ഏകജാലക സംവിധാനത്തിലൂടെ ഷൂട്ടർമാർക്ക് അനുമതി കൊടുക്കുന്നത് സർക്കാർ ആലോചിക്കണമെന്ന് സംസ്ഥാന റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. ജഗൻമോഹൻ പറഞ്ഞു.