തിരുവനന്തപുരം: പോലീസിനെതിരെ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന്‍. തനിക്ക് എതിരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പോലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ജി.സുധാകരന്‍ ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിന് പുന്നപ്ര പോലീസ് സ്റ്റേഷനില്‍ രണ്ട് പരാതികൾ നല്‍കിയിരുന്നു. ഇതില്‍ നടപടിയൊന്നുമായില്ലെന്നാണ് ജി.സുധാകരന്റെ ആരോപണം. 

To advertise here,

'പുന്നപ്ര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ ഞാന്‍ രണ്ട് പെറ്റീഷന്‍ കൊടുത്തു. കാരണം രണ്ട് തോന്ന്യവാസം. ഫെയ്‌സ്ബുക്കില്‍. അതിന് എതിരായാണ് പരാതി നല്‍കിയത്. എന്തുചെയ്‌തെന്ന് പോലും എന്നെ അറിയിച്ചിട്ടില്ല. ഗുരുതരമായുള്ള തെറ്റാണ്. ഫെയ്‌സ്ബുക്ക് നിയമങ്ങള്‍ക്ക് എല്ലാം എതിരാണ്. വന്നു, മാപ്പ് പറഞ്ഞുവെന്ന് പോലീസ് ഓഫീസര്‍മാര്‍ പറയുന്നു. നിങ്ങളതിന്റെ കോപ്പി താ എന്ന് പറഞ്ഞപ്പോൾ കോപ്പി തരില്ല. നാലുതവണ എംഎല്‍എ ആയ എന്റെ അനുഭവം ഇതാണ്, മന്ത്രിയായത് പോട്ടെ', ജി.സുധാകരന്‍ പറഞ്ഞു.

അടുത്തിടെ കെപിസിസി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരിൽ  ജി.സുധാകരന് നേരേ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസിനെതിരേ പരസ്യവിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.