നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്നു.

To advertise here,

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം 1,100-ല്‍പ്പരം വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷനുകള്‍ വിഭജിച്ച് മണ്ഡലത്തില്‍ പുതുതായി 56 പോളിങ് ബൂത്തുകള്‍കൂടി നിലവില്‍വരും. മണ്ഡലത്തില്‍ നിലവില്‍ 204 പോളിങ് ബൂത്തുകളാണുള്ളത്. ഇതോടെ ബൂത്തുകളുടെ എണ്ണം 260 ആകും. വോട്ടിങ് സുഗമമായി നടത്താനും നീണ്ടവരി ഇല്ലാതാക്കാനും വേണ്ടിയാണ് സ്ഥലം മാറ്റാതെ പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയനേതാക്കളുടെ സഹകരണം വേണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ച ബിഎല്‍ഒമാരുടെയും പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വെള്ളിയാഴ്ച വൈകീട്ട് നാലിന് വില്ലേജ് ഓഫീസുകളില്‍ നടക്കും.

ബിഎല്‍ഒമാര്‍, ബൂത്തുതല ഏജന്റുമാര്‍ എന്നിവരുടെ സംയോജിത സഹകരണത്തോടെ ഏപ്രില്‍ എട്ടിനുള്ളില്‍ ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കണം. നിലമ്പൂരില്‍ മാത്രം 42 ബിഎല്‍ഒമാരെ പുതുതായി നിയമിക്കും.

യോഗത്തില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിന്റെ ഇലക്ട്രിക്കല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ പി. സുരേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എം. സനീറ, വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഇസ്മായില്‍ മൂത്തേടം, ഇ. പദ്മാക്ഷന്‍, അജീഷ് എടാലത്ത്, പി. മുഹമ്മദാലി, ടി. രവീന്ദ്രന്‍, സി.എച്ച്. നൗഷാദ്, കാടാമ്പുഴ മോഹന്‍, ബിജു എം. സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.