പത്തനംതിട്ട: നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ വീഡിയോയിൽ കണ്ണൂർ കളക്ടറുടെ പെരുമാറ്റം കണ്ടാണ് സംസ്കാരച്ചടങ്ങിന് വരേണ്ട എന്ന് പറഞ്ഞതെന്ന് നവീനിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.

To advertise here,

വീഡിയോയിൽ തന്റെ ഭർത്താവ് തകർന്നിരിക്കുമ്പോൾ കളക്ടർ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒന്ന് ആശ്വസിപ്പിക്കാനും കളക്ടർ തയ്യാറായില്ല.

കളക്ടറുമായി സൗഹൃദമില്ലായിരുന്നു എന്ന് എനിക്ക് വ്യക്‌തമായി അറിയാം. അവധിപോലും ചോദിക്കാൻ മടിയുള്ള ഒരാളിനോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവുമില്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും അദ്ദേഹം ഇതിനെപ്പറ്റി ഒന്നും സംസാരിച്ചിട്ടില്ല. പെട്ടെന്ന് ഇങ്ങനെ ഒരു മൊഴി ഉണ്ടായതിന്റെ കാരണമാണ് മനസ്സിലാവാത്തത്. പി.പി. ദിവ്യക്കെതിരേ ഇതുവരെയുള്ള നടപടികളിൽ തൃപ്തയാണെന്നും മഞ്ജുഷ പറഞ്ഞു.

നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകി റിപ്പോർട്ട്


തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ആരോപണമുന്നയിച്ച കേസിൽ എ.ഡി.എം. നവീൻ ബാബുവിനെതിരേ തെളിവില്ലെന്നു വ്യക്തമാക്കി ലാൻഡ് റവന്യു ജോ. കമ്മിഷണർ എ. ഗീതയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. നവീനിന്റെ നിരപരാധിത്വം വ്യക്തമാക്കുന്ന റിപ്പോർട്ട് മന്ത്രി കെ. രാജനാണ് മുഖ്യമന്ത്രിക്കു കൈമാറിയത്.

ഉദ്യോഗസ്ഥതലത്തിലുള്ള തെളിവെടുപ്പിന്റെ ഭാഗമായുള്ള സാക്ഷിമൊഴികളും വിശദീകരണവുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. നവീനിന്റെ മരണവുമായി ബന്ധപ്പെട്ടുനടന്ന സംഭവങ്ങളെക്കുറിച്ചായിരുന്നു പരിശോധന. യാത്രയയപ്പിനുശേഷം തന്റെ ചേംബറിലെത്തി നവീൻ ബാബു തെറ്റുപറ്റിയെന്നു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്ത് ഉദ്ദേശിച്ചാണ് തെറ്റുപറ്റിയതായി കളക്ടർ പറഞ്ഞതെന്നതിനെക്കുറിച്ച് വിശദീകരണമില്ല. മൊഴിയെടുക്കൽ എന്നനിലയിലല്ല, കളക്ടറുടെ വിശദീകരണക്കുറിപ്പാണ് റിപ്പോർട്ടിൽ ഉള്ളടക്കമായി ചേർത്തിട്ടുള്ളത്.

ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നതടക്കമുള്ള സംഘാടകരുടെ വിശദീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.