തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ തീയ്യേറ്റിലെത്തി കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭാര്യ പി.കെ. ശ്യാമളയ്‌ക്കൊപ്പമാണ് ഗോവിന്ദന്‍ തിരുവനന്തപുരത്തെ തീയ്യേറ്ററില്‍ സിനിമ കാണാനെത്തിയത്. റീ- എഡിറ്റ് ചെയ്ത ഭാഗം പ്രദര്‍ശനത്തിനെത്തുംമുമ്പാണ് ചിത്രം കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എത്തിയത്.

To advertise here,

മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച സിനിമയെന്നാണ് തനിക്ക് തോന്നിയതെന്ന് ചിത്രം കണ്ടശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കലയെ കലയായി കാണണം. സിനിമ സാമൂഹികജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന കലാരൂപമാണ്. ഭരണകൂടഭീകരതയുടെ താളത്തിന് സമൂഹത്തിലെ വിമര്‍ശനാത്മകമായ നിലപാടുകളെ മാറ്റിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടല്‍കൂടി വിവാദത്തിന്റെ ഭാഗമായി നടന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചിത്രം കണ്ടിരുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പെരുന്നാള്‍ ദിനത്തില്‍ ഭാര്യ വീണാ വിജയനൊപ്പമാണ് ചിത്രം കണ്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ചത്‌.

ചിത്രത്തിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പിന്തുണയുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയത്. പ്രമേയത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ നായകന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. വിവാദഭാഗങ്ങള്‍ ഒഴിവാക്കാനും തീരുമാനമായിരുന്നു.