കോഴിക്കോട്: തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ 'പാവപ്പെട്ട' എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണം കിട്ടിയാൽ ഈ പ്രയോഗം അവസാനിക്കും. ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തിൽ പാവങ്ങൾ എന്ന പദം ഉണ്ടാവില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

വികസിത-അർദ്ധവികസിത രാജ്യങ്ങളിലെ കൂടുതൽ വികസനം നേടിയിട്ടുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തോടൊപ്പം കേരളത്തിലെ ജനങ്ങളെ എത്തിക്കും. അത്തരത്തിൽ ഒരുനാടാക്കി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടെ ഉന്നം.

വി.ഡി. സതീശൻ പറയട്ടെ എന്താണ് ഉന്നമെന്ന്. വി.ഡി. സതീശന്റെ ജാഥയിൽ കേരളത്തിന്റെ വികസനം എന്ന അജണ്ട ഇല്ല. കോലീബി- ജമാഅത്തെ സഖ്യത്തിന്റെ കോ-ഓർഡിനേറ്റർ ആണ് സതീശൻ. കള്ളം പറയുക എന്നുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ സമീപനം. രാജീവ് ചന്ദ്രശേഖരന് വർഗീയത ഇല്ലെന്ന് പറഞ്ഞ നേതാവാണ് വി.ഡി. സതീശൻ. ജമാഅത്തെ ഇസ്ലാമിക്ക് വർഗീയത ഇല്ലെന്നും പറഞ്ഞു. ഹൈക്കമാൻഡിന്റെ നിലപാട് ഇതുതന്നെയാണോ?, എം.വി. ഗോവിന്ദൻ ചോദിച്ചു.

പി.വി. അൻവറിനെതിരേ എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനമുന്നയിച്ചു. ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്, പി.വി. അൻവർ. അൻവറിന്റെ പൂതി മനസ്സിൽ വെച്ചാൽമതി. ബേപ്പൂരിൽ ഇടതുപക്ഷത്തെ വൻ ഭൂരിപക്ഷത്തിൽ ജനങ്ങൾ നെഞ്ചേറ്റും, എം.വി. ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ബേപ്പൂർ മണ്ഡലത്തിലെ സ്വീകരണത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.