തിരുവനന്തപുരം: ഇ.പി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് എം.വി ഗോവിന്ദന്‍. ഇ.പി.ജയരാജൻ്റെ പ്രവര്‍ത്തനത്തില്‍ നേരത്തെ പോരായ്മ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും  വിവാദങ്ങളുണ്ടാക്കി. തുടങ്ങിയ വിമർശനങ്ങളാണ് എം.വി.ഗോവിന്ദൻ ഉന്നയിച്ചത്. 

To advertise here,

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വലിയ തോതില്‍ പ്രതിസന്ധിയുണ്ടാക്കി കൊണ്ടാണ് ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച പുറത്തുവന്നത്. പിന്നാലെ ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകുമെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇ.പി. ജയരാജന്‍  എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ന്ന സാഹചര്യത്തിലും ഇ.പി. ജയരാജനെതിരെയുള്ള നടപടി അടഞ്ഞ അധ്യായം അല്ലെന്നായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി. തുടര്‍ന്ന് ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന നടപടിയിലേക്ക് പാര്‍ട്ടി കടക്കുകയായിരുന്നു. ഒടുവിലിപ്പോള്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ അവസാനഘട്ട മറുപടി പ്രസംഗത്തിലാണ് എം.വി.ഗോവിന്ദന്‍ ഇ.പി ജയരാജനെ രൂക്ഷമായി വിമര്‍ശിച്ചത്. 

ഇ.പി.ജയരാജൻ്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടായി. പാര്‍ട്ടിക്ക് കീഴില്‍ നിന്നുകൊണ്ട് കൃത്യമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി എന്നതടക്കമുള്ള കാര്യങ്ങളാണ് എം.വി ഗോവിന്ദന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ അവസാനഘട്ട സമയത്ത് മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്.