തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി (74) അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പുറം സ്വദേശിനിയായ ഗൗരിയമ്മ കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മകനെ കാണാതാകുന്നത്. ചികിത്സയിൽ കഴിയുന്നതിനിടയിൽ ബോധം തെളിഞ്ഞപ്പോഴെല്ലാം മകനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും.

To advertise here,

തിരുവമ്പാടി ദേവസ്വവുമായും ഫെസ്റ്റിവൽ കമ്മിറ്റിയുമായും ചേർന്ന് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗിരീഷ്. കഴിഞ്ഞ ദിവസം നടന്ന വെടിക്കെട്ട് അപകടത്തിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. സ്ഫോടനത്തിൽ മൃതദേഹം പോലും കണ്ടെത്താൻ കഴിയാത്ത നിലയിൽ കാണാതായവരുടെ പട്ടികയിലാണ് ഗിരീഷും ഉൾപ്പെട്ടിട്ടുള്ളത്.

കാണാതായവർക്കായുള്ള തിരച്ചിലും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളും ഇപ്പോഴും പുരോഗമിക്കുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിതല ചർച്ചകൾ നടക്കുകയാണ്. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കണമെന്നും പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ നടത്തണമെന്നുമാണ് പാറമേക്കാവ് ദേവസ്വം ഉൾപ്പെടെയുള്ളവർ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുള്ളത്.