കൊച്ചി: കൊച്ചി തീരത്തിന് സമീപം മുങ്ങിയ എംഎസ്സി എൽസ 3 (MSC Elsa 3) കപ്പലിനെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി വിഴിഞ്ഞം തുറമുഖ കമ്പനിയായ അദാനി പോർട്ട്‌സ്. വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കയറ്റാനായി എത്തിയപ്പോൾ തന്നെ കപ്പലിന് ഒരു വശത്തേക്ക് ചെരിവുണ്ടായിരുന്നുവെന്ന് കമ്പനി വെളിപ്പെടുത്തി. വിഴിഞ്ഞത്ത് എത്തിയപ്പോൾ തന്നെ കപ്പൽ വലതുഭാഗത്തേക്ക് മൂന്ന് ഡിഗ്രിയിലധികം ചെരിഞ്ഞിരുന്നതായി ചിത്രങ്ങൾ സഹിതം അദാനി പോർട്ട്‌സ് വ്യക്തമാക്കി. കൂടാതെ, കപ്പലിന്റെ സ്റ്റെബിലിറ്റിയെ ബാധിക്കുന്ന തരത്തിൽ ബല്ലാസ്റ്റ് ടാങ്കിൽ (ballast tank) ചോർച്ച ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

കപ്പലിന്റെ ചെരിവും ടാങ്കിലെ ചോർച്ചയും സംബന്ധിച്ച് മൂന്ന് തവണ 'പ്രൊട്ടസ്റ്റ് ലെറ്ററുകൾ' (protest letters) വഴി കപ്പൽ കമ്പനിയെ വിവരമറിയിച്ചിരുന്നു. ഇതിലുണ്ടാകുന്ന അപകടങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് അദാനി പോർട്ട്‌സ് അധികൃതർ കമ്പനിയെ രേഖാമൂലം അറിയിച്ചിരുന്നു. കപ്പലിന് സ്റ്റെബിലിറ്റി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും, ഡിജി ഷിപ്പിംഗിന്റെ കൃത്യമായ അനുമതി രേഖകൾ ഉണ്ടായിരുന്നതിനാൽ കപ്പൽ തടഞ്ഞുവെക്കാൻ കഴിഞ്ഞില്ലെന്നാണ് അദാനി പോർട്ട്‌സിന്റെ വിശദീകരണം. കപ്പലിന്റെ സുരക്ഷിതമായ യാത്ര ക്യാപ്റ്റന്റെയും കമ്പനിയുടെയും ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

കപ്പൽ മുങ്ങിയതിനെത്തുടർന്ന് ഏതാണ്ട് 143 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. ഇതിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളും ഉണ്ടായിരുന്നുവെന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നു. ഇത് മത്സ്യസമ്പത്തിനെയും മത്സ്യത്തൊഴിലാളികളെയും വലിയ രീതിയിൽ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

കപ്പൽ അപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കോസ്റ്റൽ പോലീസും കേന്ദ്ര ഏജൻസികളും ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പൽ കമ്പനിയുടെ ബോധപൂർവ്വമായ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. വിഴിഞ്ഞത്ത് നിന്ന് 643 കണ്ടെയ്നറുകൾ കയറ്റിയാണ് കപ്പൽ യാത്ര തിരിച്ചിരുന്നത്. എന്നാൽ അധികദൂരം പിന്നിടുന്നതിന് മുൻപ് തന്നെ കപ്പൽ പുറംകടലിൽ മുങ്ങിത്താഴുകയായിരുന്നു.

2025 മേയ് 25-ന് ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം, കൊച്ചിയിൽ നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെയായാണ് കടലിൽ കപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡും നേവിയും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും, പരിസ്ഥിതിപരമായി കേരള തീരത്തിന് വലിയ ആഘാതമുണ്ടാക്കിയ ഒരു ദുരന്തമായിരുന്നു ഇത്.