കോട്ടയം : ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങായിരിക്കുമെന്ന് ആവർത്തിച്ച്  ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ . അതേസമയം മാലയിട്ടു വരുന്നവർ ദർശനം നടത്താതെ തിരിച്ചു പോവേണ്ട സാഹചര്യം വരില്ലെന്നും മന്ത്രി പറഞ്ഞു. ദർശനം നടത്താനായി ഇടത്താവളങ്ങളില്‍ അക്ഷയകേന്ദ്രങ്ങളുണ്ടാക്കും അതേസമയം ഇനി ഡയറക്ട് സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ലെന്നും ഈ പ്രാവശ്യം ഒരു വിഷയവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും മന്ത്രി പറഞ്ഞു.

To advertise here,

ഇടത്താവളങ്ങളിലെ അക്ഷയകേന്ദ്രങ്ങളിൽ ഭക്തരുടെ വിവരങ്ങള്‍ ശേഖരിക്കും. വ്രതമെടുത്ത്, മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു ഭക്തര്‍ക്കും തിരിച്ചുപോകേണ്ടിവരില്ല. എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കും. അതിനായാണ് വിവിധ കേന്ദ്രങ്ങളില്‍ അക്ഷയകേന്ദ്രങ്ങളൊരുക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 

"ഇത് വലിയ സൗകര്യമാണ്.ഒരു രേഖയുമില്ലാതെ ശബരിമലയില്‍ കയറിയാല്‍ ഏതെങ്കിലും അപകടമുണ്ടായാല്‍ വിഷമമുണ്ടാകും, അതൊഴിവാക്കാനാണിത്. എണ്ണം 80000-ല്‍ നിജപ്പെടുത്തും. സ്ഥലും സമയവും നിശ്ചയിച്ചുകൊടുത്തു വരുന്നവരുടെ ദര്‍ശനം നിഷേധിക്കില്ല.ഈ കാര്യത്തില്‍ ഭക്തജനങ്ങളുടെ താത്പര്യവും സുരക്ഷയും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം", വി.എന്‍.വാസവന്‍ പറഞ്ഞു.

ഈ കാര്യത്തില്‍ ഭക്തജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് ദേവസ്വം ബോര്‍ഡ് സൗകര്യങ്ങളൊരുക്കും. ഭക്തജനങ്ങളെ തെറ്റിദ്ധരിക്കാന്‍ ശ്രമിച്ചാല്‍ വസ്തുതയെന്താണെന്ന് നമ്മളും തുറന്നുപറഞ്ഞുപോകുമെന്നും മന്ത്രി പറഞ്ഞു. ഇവിടെ കലാപത്തിന് അവസരമില്ല. മുന്‍കാലങ്ങളിലെ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. അതിനുവേണ്ടിയാണ് അക്ഷയകേന്ദ്രങ്ങള്‍ ഒരുക്കി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നത്. ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെ നേരിടും. ആശങ്കയൊന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.