മലപ്പുറം: അവധിക്കാലത്തും ഒഴിവുദിവസങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ബസ് യാത്രയ്ക്ക് നിർബന്ധമായും കൺസെഷൻ അനുവദിക്കണമെന്ന് മലപ്പുറം കളക്ടർ വി.ആർ. വിനോദ്. കണ്ടക്ടർ ആവശ്യപ്പെട്ടാൽ കൺസെഷൻ കാർഡും ഐഡി കാർഡും കാണിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണെന്നും കളക്ടർ അറിയിച്ചു. സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് കൺസെഷൻ അനുവദിക്കുക. 27 വയസ്സിനു താഴെയുള്ള റെഗുലർ വിദ്യാർഥികൾക്കാണ് ഇതിനർഹതയുള്ളത്. കൺസെഷൻ കാർഡിന് അപേക്ഷിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. വിദ്യാർഥികളിൽനിന്ന് അധിക ചാർജ് ഈടാക്കാൻ പാടില്ലെന്നും കളക്ടർ യോഗത്തിൽ നിർദേശംനൽകി. ബസ് പുറപ്പെടുന്നതുവരെ കുട്ടികളെ ബസിനടുത്ത് വെയിലത്തും മഴയത്തും നിർത്തിയാൽ കർശന നടപടിയുണ്ടാകും.

കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് കൂടുതൽ പാസ് നൽകുന്നതിന് നടപടിവേണമെന്ന് വിദ്യാർഥികളും ബസ് ഉടമകളും പങ്കെടുത്ത യോഗത്തിൽ ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളിൽ സ്‌കൂൾ സ്റ്റോപ്പുകളിലെ തിരക്ക് കുറയ്ക്കാൻ 10 മിനിറ്റിന്റെ ഇടവേളകളിൽ വിവിധ ക്ലാസുകൾ വിടുന്ന കാര്യം പരിഗണിക്കാമെന്ന്് കളക്ടർ അറിയിച്ചു. ഇക്കാര്യത്തിൽ സ്‌കൂൾ അധികൃതർക്ക് പിടിഎ യോഗംചേർന്ന് തീരുമാനമെടുക്കാം. പോലീസ്, മോട്ടോർവാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ബസ് ഉടമകളുടെ സംഘടനാപ്രതിനിധികളും വിദ്യാർഥിസംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.