
മലപ്പുറം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്വം പാലിക്കണമായിരുന്നുവെന്ന് എം.വി.ഗോവിന്ദന്റെ പേരെടുത്ത് പറയാതെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ വിമർശനം. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബേബി. തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ മത്സരിച്ച ഇടങ്ങളിലെല്ലാം ജനങ്ങൾ അവരെ തിരഞ്ഞുപിടിച്ച് തോൽപ്പിച്ചിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇത് ആവർത്തിച്ചുവെന്നായിരുന്നു ചോദ്യം. ഇതിനോട് പ്രതികരിക്കവെയാണ് ബേബി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരോക്ഷമായി വിമർശിച്ചത്.
ഒരാൾ സ്വന്തം അർഹത കൊണ്ട് സ്ഥാനാർത്ഥിയാകുമ്പോൾ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാർട്ടി പോകേണ്ടതില്ല. എന്നാൽ ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം. അത്തരമൊരു സാഹചര്യത്തിൽ താനുമായി ബന്ധപ്പെട്ട ഒരാൾക്ക് പകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാൻ നേതാവ് തന്നെ മുൻകൈയെടുക്കുന്നതാണ് ശരിയായ രീതിയെന്ന് അദ്ദേഹം വിശദീകരിച്ചു. കണ്ണൂരിൽ ഉണ്ടായ ഒരു സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല എന്ന സ്വയംവിമർശനം കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുകയും അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബേബി പറഞ്ഞു.
വിഷയത്തിൽ മാധ്യമങ്ങൾ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്നും ബേബി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ കാര്യത്തിൽ അച്ഛൻ, മകൻ, ഭാര്യ, ഭർത്താവ് തുടങ്ങിയ ബന്ധങ്ങളുള്ള ഒട്ടേറെപ്പേർ സ്ഥാനാർത്ഥികളാകുകയും വിജയിക്കുകയും ചെയ്തിട്ടും മാധ്യമങ്ങൾ അത് പ്രശ്‌നമാക്കാറില്ല. എന്നാൽ സിപിഐഎമ്മിൽ അത്തരത്തിലുള്ള ആക്ഷേപം വന്നത് രണ്ടോ മൂന്നോ കേസുകളിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ ഒന്നാമതായി ജനസേവകരാണെന്നും ഏതു സാഹചര്യത്തിലും അവരോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താഴെത്തട്ടിൽ ജനങ്ങളുമായി ബന്ധം മുറിഞ്ഞുപോകുന്നത് പ്രസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും വിമർശനങ്ങളെയും സ്വയംവിമർശനങ്ങളെയും പാർട്ടി പ്രോത്സാഹിപ്പിക്കണമെന്നും ബേബി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കെതിരെ പാർട്ടി സെക്രട്ടറിയേറ്റ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വെള്ളാപ്പള്ളിയെ ഇതിലും ശക്തമായ ഭാഷയിൽ വിമർശിക്കേണ്ടതായിരുന്നു എന്നൊരു വിലയിരുത്തൽ പാർട്ടി സംസ്ഥാന കമ്മിറ്റി നടത്തിയെന്നും ബേബി കൂട്ടിച്ചേർത്തു.
പിണറായി വിജയന്റെ നേതൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊളിറ്റ് ബ്യൂറോയിൽ വോട്ടെടുപ്പ് നടന്നു എന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ അസത്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ നേതൃത്വപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റാണെന്നും, അത് പൊളിറ്റ് ബ്യൂറോയെ അറിയിച്ചപ്പോൾ ഓൺലൈൻ മീറ്റിംഗിലൂടെ എല്ലാവരും ചേർന്ന് ഐകകണ്‌ഠേന അംഗീകരിക്കുകയാണുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
Content Highlights: MA Baby indirectly criticizes MV Govindan over candidate selection in Taliparamba., Emphasis on the need for leaders to show propriety when relatives are considered for candidacy
Published: 16 Jun 2026, 10:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented