തിരുവനന്തപുരം: പാര്‍ട്ടി പ്രതിനിധി കോടതിയിലെത്തിച്ച പിബിക്ക് ലഭിച്ച പരാതിയില്‍ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍. സിപിഎം നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടടക്കം പരാമര്‍ശിക്കുന്ന, പാര്‍ട്ടിക്ക് ലഭിച്ച പരാതി സ്വകാര്യ അന്യായത്തിനൊപ്പം കോടതിയിലെത്തിയത്.

To advertise here,

'തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ചെയ്ത ഒരു കമ്പനിയിലേക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ പണം അയക്കുകയും അത് പ്രത്യേക അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ വ്യക്തിഗത അക്കൗണ്ടുകളിലേക്കുവന്ന പണം ഇടതുപക്ഷത്തെ നേതാക്കള്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പു സമയത്ത് നല്‍കിയ പണത്തിനുപുറമേ, കണ്‍സള്‍ട്ടന്‍സി, മറ്റുസേവനങ്ങള്‍ തുടങ്ങിയ പേരിലാണ് ഈ പണം നല്‍കിയിട്ടുള്ളത്. മുന്‍മന്ത്രിമാരായവര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പുറത്തുവന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറതന്നെ ഇളകും.

വിദേശനിക്ഷേപനിയമം ലംഘിച്ചതിന്, ഈ ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ കമ്പനിക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് അവിടത്തെ ഡിജിപി റദ്ദാക്കി. ഈ അന്വേഷണം പാര്‍ട്ടിയിലേക്കും അതിന്റെ നേതാക്കളിലേക്കും എത്തുമെന്ന് ഭയപ്പെടുന്നു. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും സ്വാധീനം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കണം' പരാതിയില്‍ പറയുന്നു.

ലണ്ടന്‍ പ്രതിനിധി രാജേഷ് കൃഷ്ണയെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിസ്ഥാനത്തുനിന്ന് മാറ്റിയെന്ന വാര്‍ത്തസംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങള്‍ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് ഈ പരാതിയുള്ളത്. അദ്ദേഹത്തിനെതിരേ, പാര്‍ട്ടിയോട് അടുപ്പമുള്ള ചെന്നൈയിലെ വ്യവസായി പിബിക്കുനല്‍കിയ പരാതിയാണ് മാധ്യമങ്ങള്‍ക്ക് ലഭ്യമാകുംവിധം കോടതിയില്‍ സമര്‍പ്പിച്ചത്. മാനനഷ്ടക്കേസുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത പരാതി എന്തിന് കേസ് രേഖയായി നല്‍കി എന്ന് വ്യക്തമല്ല. എവിടെനിന്നുകിട്ടിയെന്നും വ്യക്തമല്ല.

2022ല്‍ പരാതി നല്‍കിയെന്ന കാര്യം ചെന്നെയില്‍ പാര്‍ട്ടികോണ്‍ഗ്രസ് ണ്ടനടക്കുമ്പോള്‍ വ്യവസായി സാമൂഹിക മാധ്യമത്തില്‍ കുറിച്ചിരുന്നു. എന്നാല്‍ ഉള്ളടക്കം വ്യക്തമാക്കിയിരുന്നില്ല. ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതെല്ലാം പുറത്തുവന്നാല്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഈ പരാതിയിലൂടെ പാര്‍ട്ടിയെ അറിയിച്ചത്. സര്‍ക്കാര്‍ തീരമേഖലയില്‍ നടപ്പാക്കിയ ചില പദ്ധതികള്‍ വിദേശത്തെ കടലാസ് കമ്പനിയുമായി ചേര്‍ന്നുള്ള സാമ്പത്തികത്തട്ടിപ്പിന്റെ ഭാഗമാണെന്നരീതിയിലും പറയുന്നുണ്ട്. തെളിവുസഹിതമാണ് പിബിക്ക് നല്‍കിയത്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം പാര്‍ട്ടി അന്വേഷിക്കുകയും നടപടിയെടുക്കുകയും വേണമെന്നാണ് ആവശ്യം. പിബിക്കുനല്‍കിയ പരാതി പാര്‍ട്ടിയിലെ രഹസ്യരേഖയായി മാറേണ്ടതാണ്. പരാതിയിലെ ഉള്ളടക്കമാണ് പുറത്തുവന്നത്.