തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. 

To advertise here,

വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. കണ്‍വന്‍ഷനില്‍ കെവി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

രക്തസാക്ഷി പരിവേഷത്തിനാണ് കെവി തോമസിന്റെ ശ്രമമെന്നും അദ്ദേഹത്തെ പുറത്താക്കിയ നടപടി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തൃക്കാക്കരയില്‍ ഒരുചുക്കും ചെയ്യാന്‍ കെവി തോമസിനാകില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി അദ്ദേഹത്തെ അറിയിച്ചതായും സുധാകരന്‍ പറഞ്ഞു. 

നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ സുപ്രധാന പദവികളില്‍ നിന്ന് കെവി തോമസിനെ നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തോമസ് പാര്‍ട്ടിയുമായി കൂടുതല്‍ അകലുകയും ഇടതുപക്ഷവുമായി അടുക്കുകയും ചെയ്തത്.