കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണ് മൂന്ന് മരണം. മരിച്ചവരിൽ കിണാശേരി സ്വദേശി അഷ്‌റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ എന്നിവരാണ് മരിച്ചത്. കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സൺഷെയ്ഡ് തകർന്നുവീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.

To advertise here,

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡാണ് തകർന്നുവീണത്. പൊളിച്ചുമാറ്റാനിരുന്ന കെട്ടിടമാണിത്. കെട്ടിടം ഒഴിയാൻ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു എന്നാണ് വിവരം. പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടം ഒഴിയാനുള്ള നിർദേശം ചില വ്യാപാരികൾ അവഗണിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെട്ടിടം ഒഴിപ്പിക്കാൻ കോർപ്പറേഷൻ നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്.

നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകർന്ന സ്ലാബുകൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ട്.

അപകടം നടന്നതിനു പിന്നാലെ ഉള്ളിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഒരാളെ ഫയർഫോഴ്‌സ് എത്തി സ്ലാബ് മുറിച്ചുമാറ്റി പുറത്തെടുത്ത ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാനായത്.