കോഴിക്കോട്: കോഴിക്കോട് സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി.
കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തെ കാടുമുടിയ സ്ഥലത്തിന് നിന്നാണ് കണ്ടെത്തിയത്. പ്രതികളെ എത്തിച്ച പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ബൈക്ക് കണ്ടെത്തിയത്. വിജില്‍ ട്രെയിനില്‍ കയറി നാടുവിട്ടെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതികള്‍ ബൈക്കുമായി റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും പിന്നീട് ബൈക്ക് ഉപേക്ഷിക്കുകയുമായിരുന്നു.
പ്രതികളെ നാളെ മൃതദേഹം കുഴിച്ചിട്ടെന്ന് പറയുന്ന സരോവരത്ത് എത്തിക്കും. കുഴിച്ചിട്ട സ്ഥലത്തെ ചളി നീക്കി പരിശോധന നടത്തും.
വെസ്റ്റ്ഹില്‍ വേലത്തി പടിക്കല്‍ വിജിലിന്റെ (29) തിരോധാനക്കേസില്‍ കഴിഞ്ഞ ദിവസമാണ് നിര്‍ണായക വഴിത്തിരിവുണ്ടായത്. ആറുവര്‍ഷംമുന്‍പ് നാടുവിട്ടതെന്നുകരുതിയ 29-കാരന്‍ ബ്രൗണ്‍ഷുഗര്‍ ഇഞ്ചക്ഷന്‍ എടുത്തതിനെത്തുടര്‍ന്ന് മരിച്ചതാണെന്ന് സുഹൃത്തുക്കളുടെ മൊഴി.
കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍നിന്ന് കാണാതായവരെക്കുറിച്ചുള്ള അന്വേഷണം അടുത്തിടെ കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഊര്‍ജിതപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്തതും അവര്‍ കുറ്റം സമ്മതിച്ചതും. എരഞ്ഞിപ്പാലം വാഴത്തിരുത്തി കൊളങ്ങരക്കണ്ടി മീത്തല്‍ കെ.കെ. നിഖില്‍ (35), വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ വീട്ടില്‍ എസ്. ദീപേഷ് (37) എന്നിവരെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
ബ്രൗൺഷുഗർ വലിച്ചു, പിന്നെ ഉണർന്നില്ല
2019 മാർച്ച് 17-ന് ഉച്ചതിരിഞ്ഞാണ് സംഭവം. വീട്ടിൽനിന്ന് ബൈക്കിൽ സുഹൃത്തുക്കളുടെ അടുത്തേക്കുപോയതാണ് വിജിൽ. സരോവരത്തെ പറമ്പിൽവെച്ച്, ബ്രൗൺഷുഗർ കൊണ്ടുവന്ന നിഖിൽ അത് വലിച്ചു. മറ്റുമൂന്നുപേർ അത് ഇഞ്ചക്‌ഷനായാണ് ഉപയോഗിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും വിജിൽ ഉണർന്നില്ല. അവിടെത്തന്നെ കിടത്തി മറ്റുള്ളവർ പോയി. രാത്രി തിരിച്ചുവന്നപ്പോഴും അതേപോലെ കിടക്കുന്നതുകണ്ടതോടെ മരിച്ചെന്ന് കൂട്ടുകാർക്ക് വ്യക്തമായി. കുറ്റിക്കാട്ടിലേക്ക് മൃതദേഹം മാറ്റിക്കിടത്തിയശേഷം വിജിലിന്റെ ബൈക്കും മൊബൈലും എടുത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ വെച്ചു. പിന്നേറ്റുവന്ന് മൃതദേഹം വെള്ളത്തിലേക്ക് താഴ്ത്തി മുകളിൽ ചെങ്കല്ല് കയറ്റിവെച്ചു. എട്ടുദിവസംകഴിഞ്ഞ് നോക്കിയപ്പോൾ തല വെള്ളത്തിനുമുകളിലേക്ക് ഉയർന്നതുകണ്ടു. തുടർന്ന്, ഭാരമേറിയ കരിങ്കല്ലുകൂടി ശരീരത്തിലേക്ക് കയറ്റിവെച്ച് പൂർണമായി വെള്ളത്തിനടിയിലാക്കിയെന്നും മൊഴിയിൽ പറയുന്നു.
അവൻ തീവണ്ടിയിൽപ്പോയി
ഇലക്‌ട്രിഷ്യനായ വിജിലിനെത്തേടി അച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കളും പോലീസും ഒട്ടേറെത്തവണ മൂന്നുപേരെയും ചോദ്യംചെയ്തെങ്കിലും ‘‘അവൻ തീവണ്ടി കയറിപ്പോയെന്നുമാത്രമേ അറിയൂ’’ എന്ന മറുപടി മാത്രമാണ് നൽകിയത്.
Content Highlights: Police recover bike of Vijil,death and buried in Kozhikode lake 6 years ago
Published: 26 Aug 2025, 07:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented