തൃശ്ശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. ഈഴവ വിഭാഗത്തിൽനിന്നുതന്നെയുള്ള ഉദ്യോഗാർഥിയ്ക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതിവിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിനാണ് അഡ്വൈസ് മെമ്മോ അയച്ചത്.

To advertise here,

കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോപ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാൽ തുടർപ്രതിഷേധങ്ങൾ ഇല്ലാതിരിക്കാൻ ദേവസ്വം ഭരണസമിതിയിൽ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രണ്ട് കഴകം തസ്തികയാണുണ്ടായിരുന്നത്. ഒന്ന് പാരമ്പര്യമായി തന്ത്രി നിര്‍ദേശിക്കുന്ന ആള്‍. മറ്റൊന്ന് ദേവസ്വം നിയമിക്കുന്ന ആളും. പാരമ്പര്യ തസ്തികയില്‍ ആളില്ലാതിരുന്നതിനാല്‍ 2020 മുതല്‍ താത്കാലികമായി ദിവസവേതനത്തിനാണ് കഴകം ജോലിക്കായി ആളെ നിയമിച്ചിരുന്നത്.

ദേവസ്വത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതിവെച്ച് രണ്ടു തസ്തികയില്‍ ആളെ നിയമിക്കാനും ശമ്പളം നല്‍കാനും പ്രയാസമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മിഷണര്‍ രണ്ടു തസ്തികകള്‍ ഒന്നാക്കി പേ റിവിഷന്‍ ഓര്‍ഡര്‍ ഇറക്കിയതിനെത്തുടര്‍ന്നാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴകം തസ്തികയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് ആളെ നിയമിച്ചത്.