കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ കുട്ടിയെ ഹാജരാക്കാന്‍ സി.ഡബ്ല്യൂ.സി. ഉത്തരവ്. തിങ്കളാഴ്ച ഹാജരാക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. നിയമവിരുദ്ധമായാണ് കുട്ടിയെ ദത്ത് നല്‍കിയതെന്ന് സി.ഡബ്ല്യൂ.സി. കണ്ടെത്തി.

To advertise here,

തൃപ്പുണിത്തുറയിലെ ദമ്പതികളുടെ കൈവശമാണ് കുട്ടി ഇപ്പോള്‍ ഉള്ളത്. ഇവരെ കണ്ടെത്തി കുട്ടിയെ അടിയന്തരമായി ഹാജരാക്കാനാണ് നിര്‍ദ്ദേശം. കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ തൃപ്പുണിത്തുറ വടക്കേക്കോട്ട സ്വദേശികളായ ദമ്പതികള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് അറിയിക്കുന്നത്. ആറ് മാസം പ്രായമായ കുട്ടിയെ ദമ്പതികള്‍ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്നാണ്‌ സി.ഡബ്ല്യൂ.സി. കണ്ടെത്തല്‍.

നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായാണ് വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതിനാല്‍, ദമ്പതികളും കേസില്‍ പ്രതികളാവും. മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍ കുമാറിന് പുറമേ കൂടുതല്‍പ്പേര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടും.

കുട്ടിയെ ദത്തെടുത്ത ദമ്പതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി. യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തി കുഞ്ഞിനെ തിരികെയേല്‍പ്പിക്കാനുള്ള നടപടികളുമായാണ് സി.ഡബ്ല്യൂ.സി. മുന്നോട്ട് പോകുന്നത്.