കിഴക്കമ്പലം: ഒന്‍പതു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും 4 വര്‍ഷത്തെ ഭരണം പൂര്‍ത്തിയായപ്പോള്‍ ഐക്കരനാട് പഞ്ചായത്തില്‍ 12 കോടി രൂപയും നീക്കിയിരിപ്പുള്ളതായി ഇരു പഞ്ചായത്തുകളും ഭരിക്കുന്ന ട്വന്റി 20 പാര്‍ട്ടി വ്യക്തമാക്കി. ഈ തുകയുടെ വിഹിതം ജനങ്ങള്‍ക്ക് തിരിച്ചുനല്‍കാന്‍ ട്വന്റി 20 പദ്ധതി തയ്യാറാക്കിയതായി പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

To advertise here,

രണ്ട് പഞ്ചായത്തുകളിലുമുള്ള അര്‍ഹതപ്പെട്ടവരുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനവും പാചകവാതക സിലിന്‍ഡര്‍ വിലയുടെ 25 ശതമാനവും ഇനിമുതല്‍ പഞ്ചായത്തുകള്‍ വഹിക്കും. പഞ്ചായത്തിന്റെ തനതു വരുമാനത്തിന്റെ മിച്ച ഫണ്ടില്‍നിന്നാകും ഈ പണം വിനിയോഗിക്കുക. രണ്ടു പഞ്ചായത്തുകളിലെയും 75 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടും.

വെള്ളക്കാര്‍ഡ് ഒഴികെയുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.

വൈദ്യുതി ബില്ലിന്റെയും പാചകവാതക ബില്ലിന്റെയും 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കും. പഞ്ചായത്തീരാജ് നിയമം അനുശാസിക്കുന്ന തരത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനുതകുന്ന പദ്ധതിയായിട്ടാണ് ഇത് നടപ്പാക്കുന്നത്. നടപ്പാക്കാന്‍ തടസ്സമായാല്‍ കോടതിയെ സമീപിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

അഴിമതി പൂര്‍ണമായും തുടച്ചുനീക്കി, ജനോപകാരപ്രദമായ വികസന ക്ഷേമപദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയതുകൊണ്ടാണ് പഞ്ചായത്തുകള്‍ക്ക് ഇത്രയും തുക നീക്കിവയ്ക്കാനായത്. റോഡുകളും പാലങ്ങളും ഗുണനിലവാരത്തില്‍ നിര്‍മിച്ചതോടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലാതായി. അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയും വരുമാനം കാര്യക്ഷമമായി വര്‍ധിപ്പിച്ചു.

പഞ്ചായത്തുകളിലെ കാന്‍സര്‍ രോഗികള്‍ക്ക് മാസം 1000 രൂപ വീതം നല്‍കും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി എല്ലാ വീടുകളിലും മൊസ്‌ക്വിറ്റോ ബാറ്റുകള്‍ നല്‍കും. എല്ലാ വീടുകളിലും ബയോ ബിന്‍, ഓരോ കുടുംബത്തിന്റെയും ആവശ്യത്തിനനുസരിച്ച് ഫലവൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍, മുട്ടക്കോഴികള്‍ എന്നിവയും വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി ടേബിള്‍, വൃദ്ധജനങ്ങള്‍ക്കു കട്ടില്‍ തുടങ്ങിയവയും അടക്കം 71 കോടി രൂപയുടെ പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി രതീഷ്, ഡീന ദീപക് എന്നിവരും വൈസ് പ്രസിഡന്റുമാരായ ജിന്‍സി അജി, പ്രസന്ന പ്രദീപ്, കിഴക്കമ്പലം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. ബിനു എന്നിവരും പങ്കെടുത്തു.